വിദ്വേഷ പരാമര്ശം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ഹര്ജി ഡിസംബര് 14ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: വിദ്വേഷ പരാമര്ശത്തില് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ അറസ്റ്റ് ഉള്പ്പടെയുള്ള നടപടികള് പാടില്ലെന്ന് ഹൈക്കോടതി. കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെയുള്ള വിവാദ പരാമര്ശത്തില് രജിസ്റ്റര് ചെയ്ത കേസില് രണ്ടാഴ്ചത്തേക്കാണ് നടപടിക്ക് വിലക്ക്. മതവിദ്വേഷം വളര്ത്തുന്ന പരാമര്ശം നടത്തിയെന്ന കുറ്റം ചുമത്തി രജിസ്റ്റര് ചെയ്ത രണ്ട് എഫ്ഐആറുകള് ചോദ്യം ചെയ്ത് നല്കിയ ഹര്ജിയിലാണ് ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള് ബെഞ്ചിന്റെ നടപടി. വിദ്വേഷം പ്രചരിപ്പിക്കുന്ന വാക്കുകള് പറഞ്ഞിട്ടില്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിര്ന്ന അഭിഭാഷകന് മഹേഷ് ജെത്മലാനിയുടെ വാദം. ഹര്ജി ഡിസംബര് 14ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

രാജീവ് ചന്ദ്രശേഖറിനെതിരെ ഐപിസി 153 - കലാപത്തിന് വേണ്ടി പ്രകോപനമുണ്ടാക്കൽ, 153 (എ) - മതസ്പർദ്ധ വളർത്തൽ, കേരള പൊലീസ് ആക്ട് 120 (ഒ) - ക്രമസമാധാനം തകർക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. കളമശേരി സ്ഫോടനം സംബന്ധിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. സാമൂഹ്മാധ്യമങ്ങളിലൂടെ മതസ്പർധ വളർത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ.

ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും തമ്മിൽ വാക്ക് പോരും നടന്നിരുന്നു. തീവ്ര ഗ്രൂപ്പുകളോട് മുഖ്യമന്ത്രി മൃദു സമീപനം പുലർത്തുകയാണെന്നും കോൺഗ്രസ് അതിനു കൂട്ടു നിൽക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. വിഷം അല്ല കൊടുംവിഷമാണ് രാജീവ് ചന്ദ്രശേഖറെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അതിനെ അദ്ദേഹം ഒരു അലങ്കാരമായാണ് കാണുന്നത്. 'വിഷം എന്നേ അന്നു ഞാന് പറഞ്ഞിട്ടുള്ളൂ. കൊടും വിഷം എന്ന് പറയും അത്രയേ ഉള്ളൂ', എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

To advertise here,contact us