തിരുവനന്തപുരം: ഓയൂരിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം വളരെ വേദനാജനകമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിജിപിയുമായി സംസാരിച്ചു. എത്രയും പെട്ടന്ന് കണ്ടെത്താൻ കഴിയുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്ന് കുഞ്ഞിനെ കണ്ടെത്തണം. സംഭവത്തിൽ പൊലീസ് പഴുതടച്ച അന്വേഷണം നടത്തി കുട്ടിയെ കണ്ടെത്താൻ ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ സ്വഭാവികമായി പ്രതിഷേധമുണ്ടാകുമെന്നും എന്നാൽ അതിൽ നിയന്ത്രണം പാലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ടാണ് കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ച് കാറിൽ എത്തിയ സംഘം കുട്ടിയെ തട്ടികൊണ്ട് പോയത്. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റിയായിരുന്നു കുട്ടിയെ കൊണ്ടുപോയത്. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയശേഷം കുട്ടികൾ ട്യൂഷന് പോകും വഴിയായിരുന്നു സംഭവം. KL 01 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് സഹോദരൻ പൊലീസിനോട് പറഞ്ഞു. സംഭവസമയം മുതൽ കുട്ടിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താന് കഴിഞ്ഞിട്ടില്ല.
ഓയൂരിൽ നിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: പ്രതികൾക്കായി നാടെങ്ങും തിരച്ചിൽ
സംഭവത്തിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുയാണെന്ന് നിലവിൽ വളരെ കുറവ് വിവരങ്ങൾ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും ഐജി സ്പർജൻ കുമാർ പറഞ്ഞു സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിന്റെ നമ്പർ ലഭിച്ചിട്ടുണ്ടെങ്കിലും അതിൽ ഒന്ന് വ്യാജമാണെന്നും ഐ ജി പറഞ്ഞു. എത്രയും വേഗം കുട്ടിയെ കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഐജി സ്പർജൻ കുമാർ കൂട്ടിച്ചേർത്തു.