തിരുവനന്തപുരം: നവകേരള സദസ്സ് ആളെ കൂട്ടിയുള്ള ഇലക്ഷൻ പ്രചരണമെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചുളുവിൽ സർക്കാർ ചെലവിൽ ലോക്സഭാ ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു ഊരുചുറ്റൽ മാത്രമാണ്. ഒരു വശത്ത് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുമ്പോൾ മറുവശത്ത് സർക്കാർ ലേബൽ കാട്ടി കണക്കില്ലാതെ സ്വകാര്യവ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പണപ്പിരിവ് പൊടിപൊടിക്കുന്നു. ചുരുക്കത്തിൽ ജനങ്ങളെയാകെ വിഡ്ഢികളാക്കിക്കൊണ്ടുള്ള തട്ടിപ്പ് പരിപാടിയായി നവകേരള സദസ്സ് മാറി.
ജനങ്ങളുടെ പ്രശ്നങ്ങൾ നേരിൽ കണ്ട് പരിഹരിക്കാൻ ഇറങ്ങിയ പിണറായിയും സംഘവും ആളുകൾ നൽകുന്ന നിവേദനത്തിൻ്റെ കണക്ക് പറയുന്നതിനുപകരം ഓരോ സ്ഥലത്തും എത്രയാൾ കൂടി എന്ന കണക്കുപറഞ്ഞ് പത്രസമ്മേളനങ്ങളിൽ മേനി നടിക്കുകയാണ്. വളരെ പ്രതീക്ഷയോടെ നിവേദനവുമായി എത്തുന്നവർ ഉദ്യോഗസ്ഥർക്ക് പരാതി നൽകുമ്പോൾ ലഭിക്കുന്ന കൂപ്പണും കൊണ്ട് മടങ്ങേണ്ട ദുർഗതിയിലാണ്. മുൻപ് ജനസമ്പർക്ക പരിപാടി നടത്തി അപ്പപ്പോൾ പരാതികൾ പരിഹരിച്ച് ജനങ്ങൾക്ക് ആശ്വാസം നൽകിയ മുൻമുഖ്യന്ത്രി ഉമ്മൻ ചാണ്ടിയെ ആരും മറന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഒരു തീരുമാനം പോലും അന്നന്ന് എടുക്കാത്ത പിണറായി എന്തിനാണ് ഈ മന്ത്രിമാരെയെല്ലാം കൂട്ടി ചുറ്റുന്നത്. മുഖ്യമന്ത്രി മാത്രം പോയി നിവേദനങ്ങൾ വാങ്ങി പരിശോധിച്ച് തീരുന്ന കാര്യത്തിന് ഭരണനിർവ്വഹണമാകെ നിശ്ചലമാക്കിയുള്ള യാത്രയുടെ ഉദ്ദേശ്യം സർക്കാർ ചെലവിൽ ഇലക്ഷൻ പ്രചാരണം മാത്രമാണ്. മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാർക്കും സഞ്ചരിക്കാൻ പന്ത്രണ്ടുലക്ഷത്തി അറുപതിനായിരം രൂപ മതിയെന്നിരിക്കെ ഒരു കോടി 5 ലക്ഷം മുടക്കി കാരവൻ എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
നാട്ടിൽ ഇറങ്ങി കൊള്ളയടിക്കുകയാണ് ഉദ്യോഗസ്ഥർ. നാട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് പണം പിരിക്കുന്നത്. ഇതിന് കണക്കുണ്ടോ? രസീതിയുണ്ടോ? ആർക്കും യഥേഷ്ടം പണം പിരിക്കാം, ധൂർത്തടിയ്ക്കാം. ഒരു പരാതിയും പരിഹരിക്കുന്നില്ലതാനും. ഇത് മാർക്സിസ്റ്റ് പാർട്ടിയുടെ സദസാണ്. പാർട്ടി മേളയാണ് നടത്തുന്നത്. ഈ യാത്രകൊണ്ട്, വരുന്ന പാർലമെൻ്റ് ഇലക്ഷന് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.