തിരുവനന്തപുരം: ഷവര്മ വിൽപന മാനദണ്ഡങ്ങൾ ഉറപ്പാക്കാന് സംസ്ഥാനത്ത് മിന്നല് പരിശോധന. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില് സംസ്ഥാന വ്യാപകമായി 88 സ്ക്വാഡുകള് 1287 ഷവര്മ വില്പന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 148 സ്ഥാപനങ്ങളുടെ പ്രവര്ത്തനം നിര്ത്തിവച്ചു. കൂടാതെ 178 സ്ഥാപനങ്ങള്ക്ക് റെക്ടിഫിക്കേഷന് നോട്ടീസും 308 സ്ഥാപനങ്ങള്ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്കി. നിയമ ലംഘനം നടത്തുന്നവര്ക്കെതിരെ കര്ശന നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
മയണൈസിനായി പാസ്ചറൈസ്ഡ് ചെയ്ത മുട്ടകളോ അല്ലെങ്കില് പാസ്ചറൈസ്ഡ് മയണൈസോ മാത്രമാണ് ഉപയോഗിക്കേണ്ടത്. മയണൈസുകള് രണ്ട് മണിക്കൂറില് കൂടുതല് സാധാരണ ഊഷ്മാവില് വയ്ക്കാനും പാടില്ല. ഇതിൽ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങൾക്ക് എതിരെയും നടപടി എടുത്തിട്ടുണ്ട്.
കേന്ദ്രഫണ്ട്: വിഹിതത്തിന് കേരളം കൃത്യമായ അപേക്ഷ നൽകിയിട്ടില്ല; നിർമ്മല സീതാരാമൻ
ഷവര്മക്കുപയോഗിക്കുന്ന ബ്രഡ്, കുബ്ബൂസ് എന്നിവ വാങ്ങുമ്പോള് ലേബലില് പറയുന്ന മാനദണ്ഡങ്ങള് പാലിക്കുന്നതായിരിക്കണം. ഷവര്മ കോണുകള് തയ്യാറാക്കുന്ന മാംസം പഴകിയതാകാന് പാടില്ല. കോണില് നിന്നും സ്ളൈസ് ചെയ്തെടുത്ത മാംസം കൃത്യമായും മുഴുവനായും വേവുന്നതിനായി രണ്ടാമതൊന്നു കൂടി ഗ്രിൽ ചെയ്യുകയോ ഓവനിൽ ബേക്ക് ചെയ്യുകയോ വേണം. എന്നാൽ ഇതൊന്നും പല വിൽപന കേന്ദ്രങ്ങളിലും പാലിക്കപ്പെടുന്നില്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്. പരിശോധനകള് തുടരുമെന്നും നിയമ ലംഘനം നടത്തുന്നവര്ക്കെതിരെ കര്ശന നിയമ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.