കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനെയും മകനെയും ഇന്ന് കോടതിയിൽ ഹാജരാക്കും

ക്രമരഹിതമായി വായ്പകള് നല്കിയാണ് ഭാസുരാംഗന് തട്ടിപ്പ് നടത്തിയത്

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ എന് ഭാസുരാംഗനെയും മകന് അഖില്ജിത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇഡിയുടെ കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെ എറണാകുളം പ്രത്യേക സിബിഐ കോടതി രണ്ടിൽ പ്രതികളെ എത്തിക്കും. ഇഡിയുടെ കസ്റ്റഡിയിൽവെച്ചുള്ള ചോദ്യം ചെയ്യൽ പൂർത്തിയായാൽ രണ്ട് പേരെയും ഇന്ന് തന്നെ റിമാൻഡ് ചെയ്തേക്കും. കരുവന്നൂര് മാതൃകയിലാണ് കണ്ടല സഹകരണ ബാങ്കിലും തട്ടിപ്പ് നടത്തിയത് എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ക്രമരഹിതമായി വായ്പകള് നല്കിയാണ് ഭാസുരാംഗന് തട്ടിപ്പ് നടത്തിയത്.

നിക്ഷേപങ്ങള് വഴി തിരിച്ചുവിട്ട് ഭാസുരാംഗന്റെയും മകന്റെയും പേരില് ആസ്തികള് വാങ്ങിക്കൂട്ടിയെന്നും ഇ ഡി പറയുന്നു. 101 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് നേരത്തെ കണ്ടെത്തിയത്. എന്നാല് 200 കോടി രൂപയിലേറെ തട്ടിയെന്നാണ് ഇ ഡിയുടെ പ്രാഥമിക പരിശോധനയില് കണ്ടെത്തിയത്.

To advertise here,contact us