തിരുവനന്തപുരം: വ്യാജ തിരിച്ചറിയല് കാര്ഡ് കേസില് പ്രതികരിച്ച് യൂത്ത് കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന് രാഹുല് മാങ്കൂട്ടത്തില്. പിടിയിലായവര് വിശ്വസ്തര് തന്നെയെന്ന് രാഹുല് പറഞ്ഞു. ഏഴ് ലക്ഷത്തി അറുപത്തയ്യായിരത്തോളം ചെറുപ്പക്കാര് വോട്ടെടുപ്പില് പങ്കാളികളായ വിശാലമായ തിരഞ്ഞെടുപ്പില് ഏതൊരു അന്വേഷണവും അന്വേഷണ ഏജന്സികള്ക്ക് നടത്താം. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും രാഹുല് മാങ്കൂട്ടത്തില് പ്രതികരിച്ചു. അന്വേഷണത്തെ ഒരു തരത്തിലും പ്രതിരോധിക്കാന് ശ്രമിക്കുന്നില്ല. അന്വേഷണത്തിന് പിന്നിലെ രാഷ്ട്രീയത്തെ ശക്തമായി തന്നെ പ്രതിരോധിക്കും. ചില മാധ്യമങ്ങളുടെ സഹായത്തോടെ പുതിയ യൂത്ത് കോണ്ഗ്രസിന്റെ കമ്മിറ്റിയെ ആക്ഷേപിക്കാന് പറ്റുമോയെന്ന് ശ്രമിക്കുകയാണ് പിണറായി വിജയനും പാര്ട്ടിക്കാരും. ഇതിന് സുരേന്ദ്രന്റെ എല്ലാ വിധ പിന്തുണയുമുണ്ടെന്നും രാഹുൽ പറഞ്ഞു.
'തനിക്കെതിരെ പാര്ട്ടിയില് പടയൊരുക്കമില്ല. യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് എല്ലാം തന്റെ ആളുകളാണ്. പാര്ട്ടി പ്രവര്ത്തകരില് പൂര്ണ്ണ വിശ്വാസമുണ്ട്. ഏതെങ്കിലും യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില് സംരക്ഷിക്കില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില് പ്രോത്സാഹിപ്പിക്കില്ല. കേരളത്തിലെ ഏതെങ്കിലും യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരുമായുള്ള ബന്ധത്തെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നില്ല. പിടിയിലായ യൂത്ത് കോണ്ഗ്രസുകാരുമായി നല്ല ബന്ധമുണ്ട്. അവര് നാട്ടുകാരാണ്.
'യൂത്ത് കോണ്ഗ്രസിന്റേത് ആത്മഹത്യാ സ്ക്വാഡ്, രക്ഷിച്ച ഇടതുപ്രവര്ത്തകര് മാതൃക': എം വി ഗോവിന്ദന്
എഎ റഹീം ഉയര്ത്തിയ ആരോപണത്തിലും രാഹുല് പ്രതികരിച്ചു. എഎ റഹീമിന്റെ കയ്യില് തെളിവുണ്ടെങ്കില് പുറത്തുവിടട്ടെ. എഎ റഹീമിന്റെ കവചം യൂത്ത് കോണ്ഗ്രസുകാര്ക്ക് വേണ്ട. ഹാക്കറുമായി ഏതെങ്കിലും യൂത്ത് കോണ്ഗ്രസ് നേതാവിന് ബന്ധമുണ്ടെങ്കില് ചേര്ത്ത് പിടിക്കില്ല. ഏത് യൂത്ത് കോണ്ഗ്രസ് നേതാവുമായാണ് ഹാക്കർക്ക് ബന്ധമെന്നുള്ളത് എന്നതിൻ്റെ തെളിവ് പുറത്തുവിടട്ടെ. അദ്ദേഹം ആരോപണം ഉന്നയിച്ച ആളുകള് നിയമ നടപടുകളുമായി മുന്നോട്ട് പോവുകയാണെന്ന് അറിയിച്ചിട്ടുണ്ട് എനിക്കെതിരെ ആരോപണം ഉന്നയിച്ചാല് നിയമനപടികളുമായി മുന്നോട്ട് പോകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
വിഷയത്തിൽ തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ല. കിട്ടിയാല് സഹകരിക്കും. ആരെങ്കിലും ഒളിവിലുണ്ടോയെന്ന് അറിയില്ല. പരാതി ലഭിച്ചത് അംഗത്വവുമായി ബന്ധപ്പെട്ട് മാത്രമാണ്. എഐസിസി നേതൃത്വത്തിന് ലഭിച്ച പരാതിയെ കുറിച്ച് അറിയില്ല. മറ്റു പരാതികളെ കുറിച്ചും അറിയില്ലെന്ന് രാഹുൽ വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് ക്രമക്കേട്; 24 വ്യാജ ഐ ഡി കാർഡുകൾ കണ്ടെത്തി
അതേസമയം സർക്കാരിന്റെ നവ കേരള സദസിനെ വിമർശിക്കുകയും ചെയ്തു. പിണറായി വിജയനെ മാസ് ഹീറോയാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെ ജനങ്ങളുടെ പ്രശ്നങ്ങള് പരിഹരിക്കുന്ന അവരുടെ ആവലാതികള് കേള്ക്കുന്ന ഒരു ദൃശ്യമെങ്കിലും കാണാനുണ്ടോയെന്നും രാഹുൽ ചോദിച്ചു. ഇതിനും ഭേദം പിണറായി വിജയന് ഏരിയ സമ്മേളനം നടത്തിയാല് പോരായിരുന്നോയെന്ന് രാഹുല് മാങ്കൂട്ടത്തില് ചോദിച്ചു.
'പിണറായി വിജയന് നടത്തുന്ന സര്ക്കാര് സ്പോണ്സേഡ് 140 ഏരിയ സമ്മേളനങ്ങളാണ് ഇപ്പോള് കണ്ടുകൊണ്ടിരിക്കുന്നത്. അതടക്കമുള്ള വിഷയങ്ങള് വരുമ്പോള് നാറിനാണംകെട്ട്നില്ക്കുകയല്ലെ മുഖ്യമന്ത്രി. മുഖം നഷ്ടപ്പെട്ട് നില്ക്കുന്ന പിണറായി വിജയന്റെ മുഖം രക്ഷിക്കാന് വേണ്ടി യൂത്ത് കോണ്ഗ്രസിനെ തോണ്ടി നോക്കാമെന്നാണ് പിണറായി വിജയന് വിചാരിക്കുന്നതെങ്കില് തെറ്റിപ്പോയി. നിങ്ങള് നടത്തുന്ന ഏതൊരു അന്വേഷണത്തോടും സഹകരിക്കും. ഏതൊരു അന്വേഷണവുമായി മുന്നോട്ട് പോകാം. അതേസമയം നിങ്ങള് ചെയ്യുന്ന രാഷ്ട്രീയ കൊള്ളരുതായ്മകള്ക്കെതിരായി അതിശക്തമായി തന്നെ കേരളത്തിലെ തെരുവോരങ്ങളില് യൂത്ത് കോണ്ഗ്രസിന്റെ പ്രവര്ത്തകര് ഉണ്ടാകും. ഒരു കേസുകൊണ്ടു പ്രതിരോധിക്കാമെന്ന് വിചാരിക്കേണ്ട'. രാഹുല് കൂട്ടിച്ചേര്ത്തു.