കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: ഭാസുരാംഗനെ മൂന്നാം തവണയും ഇ ഡി ചോദ്യം ചെയ്തു

ഭാസുരാംഗന്റെ മകൾ അഭിമയിയെ അഞ്ച് മണിക്കൂറിൽ കൂടുതൽ ഇഡി ചോദ്യം ചെയ്തിരുന്നു

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനെ മൂന്നാം തവണയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. പത്ത് മണിക്കൂർ ആണ് കൊച്ചി ഇ ഡി ഓഫീസിൽ ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയും ചോദ്യം ചെയ്തത്. വീണ്ടും ഇ ഡിക്ക് മുമ്പിൽ കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ഹാജരാകാൻ ഭാസുരാംഗന് ഇ ഡി നോട്ടീസ് നൽകിയേക്കും.

ഭാസുരാംഗന്റെ മകൾ അഭിമയിയെ അഞ്ച് മണിക്കൂർ കൂടുതൽ ഇ ഡി ചോദ്യം ചെയ്തിരുന്നു. 101 കോടി രൂപയുടെ ക്രമക്കേട് കണ്ടല ബാങ്കിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുള്ള വിശദമായ ചോദ്യം ചെയ്യലാണ് നടത്തിയത്. ഇ ഡി നടപടികളുമായി സഹകരിക്കുമെന്ന് ഭാസുരാംഗൻ ആവർത്തിച്ചു.

കണ്ടല ബാങ്കിലെ ആദ്യ ക്രമക്കേട് 1993ൽ, അന്നും പ്രസിഡണ്ട് ഭാസുരാംഗൻ; രക്ഷിച്ചത് എൽഡിഎഫ് സർക്കാർ

ഭാസുരാംഗനെ കഴിഞ്ഞ ദിവസം എട്ടര മണിക്കൂർ വരെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇഡി നടപടിക്ക് പിന്നാലെ ഭാസുരാംഗനെ സിപിഐ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി കണ്ടല ബാങ്കിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ബാങ്കിന്റെ പ്രധാന ശാഖയിലാണ് പരിശോധന നടന്നത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര് ബാങ്ക് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. നേരത്തെ നിക്ഷേപകരിൽ നിന്ന് സംഘം വിവരം ശേഖരിച്ചിരുന്നു.

മിൽമയിൽ പുതിയ അഡ്മിനിസ്ട്രേറ്റർ; ഭാസുരാംഗനു പകരം മണി വിശ്വനാഥ്

ബാങ്കിൽ നിന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ ഇഡി പിടിച്ചെടുത്തിരുന്നു. സിപിയു, ഹാർഡ് ഡിസ്ക് അടക്കമുള്ളവയും ഇഡി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. മകൻ അഖിൽജിത്തിന്റെ ആഢംബര കാർ ഇഡി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.

To advertise here,contact us