നിക്ഷേപ തട്ടിപ്പ്: പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവ്

അതതു മേഖലകളിലെ തഹസീൽദാർമാർക്കാണ് സ്വത്ത് കണ്ടുകെട്ടുന്ന ചുമതല

തൃശൂർ: 200 കോടിയുടെ സേഫ് ആന്റ് സ്ട്രോങ് നിക്ഷേപതട്ടിപ്പ് കേസിൽ മുഖ്യപ്രതി പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവ്. ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജയാണ് ഉത്തരവിട്ടത്. ആദം ബസാർ, പുഴയ്ക്കൽ എന്നിവിടങ്ങളിലെ സേഫ് ആന്റ് സ്ട്രോങ് ഓഫീസുകൾ, സേഫ് ആന്റ് സ്ട്രോങ് നിധി ലിമിറ്റഡ് ഓഫീസുകൾ, റാണയുടെയും മറ്റ് പ്രതികളുടെയും പേരുകളിലുള്ള സ്വത്തുക്കൾ എന്നിവ കണ്ടുകെട്ടാനാണ് ഉത്തരവ്.

അതതു മേഖലകളിലെ തഹസീൽദാർമാർക്കാണ് സ്വത്ത് കണ്ടുകെട്ടുന്ന ചുമതല. ബഡ്സ് നിയമപ്രകാരമാണ് നടപടി. നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്ന് 260 കേസുകൾ വിവിധ സ്റ്റേഷനുകളിലുണ്ട്. ഒമ്പത് മാസത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ ദിവസം റാണ ജാമ്യത്തിലിറങ്ങിയിരുന്നു.

12 ജില്ലകളിലായി പ്രവീൺ റാണയ്ക്കെതിരെ 260 കേസുകളാണ് ഉണ്ടായിരുന്നത്. അവസാനത്തെ കേസിലും ജാമ്യം ലഭിച്ചതോടെയാണ് പത്തുമാസത്തെ ജയിൽ വാസത്തിന് ശേഷം റാണ പുറത്തിറങ്ങിയത്. കഴിഞ്ഞ ജനുവരി 11നാണ് റാണ അറസ്റ്റിലാകുന്നത്. കേസെടുത്തതോടെ നാട്ടിൽ നിന്ന് മുങ്ങിയ റാണയെ കോയമ്പത്തൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

To advertise here,contact us