ഫാനിന് കീഴിൽ ഇരുന്ന് ജീവിച്ചവർക്ക് കർഷകന്റെ പ്രശ്നങ്ങൾ അറിയില്ല; മന്ത്രിക്കെതിരെ പ്രസാദിന്റെ ഭാര്യ

സ്ഥിര വരുമാനവും മാസ ശമ്പളവും ഉള്ളവർക്ക് മാത്രമെ കൃഷിയുമായി മുന്നോട്ട് പോകാനാവൂ. നെല്ല് സംഭരണത്തിന്റെ തുക കൃത്യസമയത്ത് ലഭിക്കാതിരുന്നതാണ് പ്രശ്നങ്ങളുടെ കാരണമെന്നും ഓമന പറഞ്ഞു.

ആലപ്പുഴ: കൃഷിമന്ത്രി പി പ്രസാദിനെതിരെ, ആത്മഹത്യ ചെയ്ത ആലപ്പുഴ തകഴിയിലെ കർഷകൻ പ്രസാദിന്റെ ഭാര്യ ഓമന. ഫാനിന് കീഴിൽ ഇരുന്ന് ജീവിച്ചവർക്ക് കർഷകന്റെ പ്രശ്നങ്ങൾ അറിയില്ലെന്ന് ഓമന പറഞ്ഞു. സ്ഥിര വരുമാനവും മാസ ശമ്പളവും ഉള്ളവർക്ക് മാത്രമെ കൃഷിയുമായി മുന്നോട്ട് പോകാനാവൂ. നെല്ല് സംഭരണത്തിന്റെ തുക കൃത്യസമയത്ത് ലഭിക്കാതിരുന്നതാണ് പ്രശ്നങ്ങളുടെ കാരണമെന്നും ഓമന പറഞ്ഞു.

പണം ലഭിക്കാൻ വൈകിയതിനാൽ പ്രസാദിന് പലിശക്ക് കടം വാങ്ങേണ്ടി വന്നു. ഭൂമി പണയം വെച്ച് ലോൺ എടുക്കാൻ ശ്രമിച്ചത് കൃഷി ആവശ്യത്തിനാണ്. പിആർഎസ് വായ്പ കുടിശിക ഉണ്ടായിരുന്നത് കൊണ്ടാണ് ലോൺ ലഭിക്കാതിരുന്നത്. ഭർത്താവിന്റെ ബാധ്യതകളെ കുറിച്ച് കൃത്യമായി തനിക്ക് അറിയില്ല. സർക്കാർ പ്രതിനിധികൾ ആരും ഇതുവരെ വന്നിട്ടില്ല. സർക്കാരിൽ നിന്ന് സഹായം പ്രതീക്ഷിക്കുന്നില്ല. സർക്കാർ തന്നെ കടത്തിലാണല്ലോ എന്നും ഓമന പറഞ്ഞു.

പ്രസാദിന്റെ മരണത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പ്രസാദിന്റെത് കർഷക ആത്മഹത്യ തന്നെ ആണോ എന്നാണ് പരിശോധിക്കുന്നത്. പ്രസാദിന്റെ ആത്മഹത്യക്കുറിപ്പും ശബ്ദ സംഭാഷണവും അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.

തകഴിയിലെ കർഷക ആത്മഹത്യ; പൊലീസ് അന്വേഷണം ശക്തമാക്കി, പ്രതിഷേധം തുടരാൻ ആർഎസ്എസ്- ബിജെപി നേതൃത്വം

പി ആർ എസ് വായ്പയെ തുടർന്നുണ്ടായ കടബാധ്യതയാണ് പ്രസാദിന്റെ ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബവും ആരോപിക്കുന്നത്. അതേസമയം പി ആര് എസ് വായ്പയിലെ കുടിശ്ശിക അല്ല പ്രസാദിന്റെ സിബില് സ്കോറിനെ ബാധിച്ചതെന്നാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ വിശദീകരണം. വ്യക്തിഗത വായ്പ ഒറ്റത്തവണ തീര്പ്പാക്കിയതിന്റെ പേരില് കർഷകന് ബാങ്കുകള് വായ്പ നിഷേധിച്ചിരുന്നു. പി.ആര്.എസ് വായ്പയായി 1,38,655 രൂപ ആണ് പ്രസാദിന് അനുവദിച്ചതെന്നും അതിന്റെ തിരിച്ചടവിന് സമയം ബാക്കിയുണ്ടെന്നും വകുപ്പ് വിശദീകരിച്ചു.

To advertise here,contact us