ചൈനയിൽ നിന്നുള്ള രണ്ടാം ചരക്കുകപ്പൽ ഇന്ന് വിഴിഞ്ഞത്ത് എത്തും

ഇസഡ് പി എം സി (ZPMC) എന്ന ചൈനീസ് കമ്പനിയിൽ നിന്നാണ് അദാനി പോർട്സ് ക്രെയിനുകൾ വാങ്ങുന്നത്

തിരുവനന്തപുരം: ചൈനയിൽ നിന്നുള്ള രണ്ടാമത്തെ ചരക്കുകപ്പൽ ഇന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തും. രാവിലെ എട്ട് മണിക്ക് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ കപ്പലെത്തുന്നത് വൈകും. ഷെൻഹുവ 29 എന്ന കപ്പലിൽ ഒരു ഷിപ്പ് റ്റു ഷോർ ക്രെയിനും മൂന്ന് യാഡ് ക്രെയിനുകളുമാണ് ഉള്ളത്. ഷിപ്പ് റ്റു ഷോർ ക്രെയിൻ ഇറക്കിയ ശേഷം ബാക്കി ക്രെയിനുകളുമായി കപ്പൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് പോകും.

ഒക്ടോബർ 24നാണ് ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്ന് ഷെൻഹുവ 29 പുറപ്പെട്ടത്. ആദ്യം കൊണ്ടുവന്ന് വിഴിഞ്ഞത്ത് സ്ഥാപിച്ച ഷിപ്പ് റ്റു ഷോർ, യാഡ് ക്രയിനുകൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചു തുടങ്ങി. ഈ മാസം 25ന് ഷെൻഹുവ 24 എന്ന കപ്പലിൽ ആറ് യാഡ് ക്രയിനുകളും എത്തിക്കും. അതിനിടെ തുറമുഖത്തെ പണി മുടക്കിയുള്ള സംയുക്ത ചുമട്ടു തൊഴിലാളി യൂണിയനുകളുടെ സമരം ഇന്നും തുടരും.

വിഴിഞ്ഞം തുറമുഖം: മൂന്നാമത്തെ ഷിപ് ടു ഷോർ ക്രെയിൻ ബർത്തിലിറക്കി

ഇസഡ് പി എം സി (ZPMC) എന്ന ചൈനീസ് കമ്പനിയിൽ നിന്നാണ് അദാനി പോർട്സ് ക്രെയിനുകൾ വാങ്ങുന്നത്. അടുത്ത വർഷം മെയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം വ്യാവസായികാടിസ്ഥാനത്തിൽ തുറന്ന് കൊടുക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ കപ്പലുകളെത്താവുന്ന സൗകര്യം വിഴിഞ്ഞത്തുണ്ട്. തുറമുഖ വകുപ്പിൻ്റെ കൈവശമുള്ള ഭൂമികൾ അളന്ന് തിട്ടപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

To advertise here,contact us