സിഎംആര്എല്-എക്സാലോജിക് കരാറില് അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്ജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഹര്ജിക്കാരന് കളമശ്ശേരി സ്വദേശി ജി ഗിരീഷ് ബാബു മരിച്ച ശേഷം ഹര്ജിയുമായി മുന്നോട്ടുപോകാനില്ലെന്ന് കുടുംബം നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു

കൊച്ചി: സിഎംആര്എല്-എക്സാലോജിക് കരാറില് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. റിവിഷന് ഹര്ജിയിലെ വിഷയങ്ങള് അവതരിപ്പിക്കാൻ നിയോഗിച്ച അമികസ് ക്യൂറിയുടെ അഭിപ്രായവും ഹൈക്കോടതി കേൾക്കും. ഇതിന്റെ കൂടി അടിസ്ഥാനത്തില് വാദം പൂര്ത്തിയാക്കാനാണ് ഹൈക്കോടതിയുടെ ശ്രമം. അഭിഭാഷകനായ അഖില് വിജയ് ആണ് അമികസ് ക്യൂറി.

ഹര്ജിക്കാരന് കളമശേരി സ്വദേശി ജി ഗിരീഷ് ബാബു മരിച്ച ശേഷം ഹര്ജിയുമായി മുന്നോട്ടുപോകാനില്ലെന്ന് കുടുംബം നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കുടുംബത്തിന് താല്പര്യമില്ലാത്തതിനാല് ഹര്ജിയുമായി മുന്നോട്ട് പോകുന്നില്ലെന്നും കേസ് തീര്പ്പാക്കണമെന്നും അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചു.

എക്സാലോജിക് കമ്പനിയുടമ വീണ വിജയന്, മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ എംഎല്എമാരായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് റിവിഷന് ഹര്ജിയിലെ എതിര് കക്ഷികള്. ഇവര്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്ജി നേരത്തെ മൂവാറ്റുപുഴ വിജിലന്സ് കോടതി തള്ളി. ഇതിന് പിന്നാലെയാണ് ഹര്ജിക്കാരന് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്ജിക്കാരന് കളമശ്ശേരി സ്വദേശി ജി ഗിരീഷ് ബാബു മരിച്ചുവെങ്കിലും റിവിഷന് ഹര്ജി നിലനില്ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

To advertise here,contact us