കരുവന്നൂർ കേസ്: ബിജോയ് മുഖ്യപ്രതി, പി ആർ അരവിന്ദാക്ഷൻ 14ാം പ്രതി; കുറ്റപത്രം സമർപ്പിച്ചു

കുറ്റപത്രത്തിൽ ആകെ 55 പ്രതികളാണുള്ളത്. ഇതിൽ അഞ്ചെണ്ണം കമ്പനികളാണ്.

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ എ കെ ബിജോയ് ഒന്നാം പ്രതി. റബ്കോ കമ്മിഷന് ഏജന്റാണ് എ കെ ബിജോയ്. 13,000 ലധികം പേജുകളുള്ള കുറ്റപത്രം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ചു. എറണാകുളം പിഎംഎൽഎ കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. പി സതീഷ് കുമാർ 13ാം പ്രതിയും സിപിഐഎം വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി ആർ അരവിന്ദാക്ഷൻ 14ാം പ്രതിയുമാണ്. കുറ്റപത്രത്തിൽ ആകെ 55 പ്രതികളാണുള്ളത്. ഇതിൽ അഞ്ചെണ്ണം കമ്പനികളാണ്.

കരുവന്നൂര് ബാങ്ക് തട്ടിപ്പില് കേരള പൊലീസില് രജിസ്റ്റര് ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം തുടരുന്നത്. ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് കരുവന്നൂർ ബാങ്ക് കേന്ദ്രീകരിച്ച് നടന്നെന്നാണ് ഇഡി കുറ്റപത്രത്തിൽ പറയുന്നത്. പ്രതികളുടെ 97 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. കേസിൽ പ്രതികളായ വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റു സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.

കരുവന്നൂര് സര്വീസ് സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില് ഇഡി അന്വേഷണം തുടങ്ങിയിട്ട് ഒരുവര്ഷത്തിലധികമായി. 2021 ജൂലൈയിലാണ് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസിന്റെ അന്വേഷണം ഇഡി ഏറ്റെടുക്കുകയായിരുന്നു.

To advertise here,contact us