നിപ ജാഗ്രത; കോഴിക്കോട് സ്കൂളുകൾ അടയ്ക്കുക 23 വരെ മാത്രം, ഉത്തരവിൽ മാറ്റം

ഈ മാസം18 മുതല് 23 വരെ ഓൺലൈൻ ക്ലാസ്സ് മതി എന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. സ്കൂള്, സ്വകാര്യട്യൂഷന് സെന്ററുകള്, അങ്കണവാടി എന്നിവയ്ക്ക് ഈ നിർദ്ദേശം ബാധകമാണ്.

കോഴിക്കോട്: നിപ ജാഗ്രതയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള് അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം മാറ്റി. ഈ മാസം 23 വരെ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ട എന്നാണ് പുതിയ ഉത്തരവ്. ഈ മാസം18 മുതല് 23 വരെ ഓൺലൈൻ ക്ലാസ്സ് മതി എന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. സ്കൂള്, സ്വകാര്യട്യൂഷന് സെന്ററുകള്, അങ്കണവാടി എന്നിവയ്ക്ക് ഈ നിർദ്ദേശം ബാധകമാണ്.

കാലിക്കറ്റ് സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. സെപ്റ്റംബർ 18 മുതൽ 23വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മൂല്യ നിർണ്ണയ ക്യാമ്പുകളും മാറ്റി വെച്ചു.

കോഴിക്കോട് കനത്ത ജാഗ്രത തുടരുകയാണ്. ആള്ക്കൂട്ടം ഒഴിവാക്കണമെന്നാണ് നിര്ദേശം. ഉത്സവങ്ങള്, പള്ളിപ്പെരുന്നാള് തുടങ്ങിയ ആഘോഷങ്ങള് ചടങ്ങുകള് മാത്രമാക്കി നടത്തണം. വിവാഹം ഉള്പ്പടെയുള്ള ചടങ്ങുകള്ക്കും നിയന്ത്രണമുണ്ട്. പത്ത് ദിവസത്തേക്കാണ് നിയന്ത്രണം. വിവാഹം, സല്ക്കാരം തുടങ്ങിയ പരിപാടികള്ക്ക് പരമാവധി ആള്ക്കൂട്ടം കുറയ്ക്കണം. ആളുകള് കൂടുന്ന പരിപാടികള്ക്ക് പൊലീസ് അനുമതി വാങ്ങണം. പൊതുയോഗങ്ങള് മാറ്റിവെക്കാനും നിര്ദേശമുണ്ട്.

വൈറസ് ബാധയുണ്ടെന്ന സംശയത്തെത്തുടര്ന്ന് പരിശോധനയ്ക്കയച്ച പതിനൊന്ന് സാമ്പിളുകള് കൂടി നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ് ഇന്ന് അറിയിച്ചു. പോസിറ്റീവായ വ്യക്തിയുമായി അടുത്ത സമ്പര്ക്കം പുലര്ത്തിയവരാണിവര്. ഇതോടെ ഹൈറിസ്ക് വിഭാഗത്തില് 94 പേരുടെ ഫലം നെഗറ്റീയവായി. ഹൈറിസ്ക് കാറ്റഗറിയിലുള്ള മുഴുവന് പേരുടേയും പരിശോധന പൂര്ത്തിയാക്കും. കോഴിക്കോട് ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നും സാമ്പിള് ശേഖരിക്കുകയാണ്.

To advertise here,contact us