നിപ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി; കോഴിക്കോട്ടെ പനി മരണം വൈറസ് ബാധയാൽ

കോഴിക്കോട്ടെ രണ്ട് പനി മരണം വൈറസ് ബാധയാലെന്ന് സ്ഥിരീകരിച്ചു.

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. കോഴിക്കോട്ടെ ഒരു പനി മരണവും വൈറസ് ബാധയാലെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരും. കേന്ദ്ര ആരോഗ്യസംഘം സംസ്ഥാനത്തെത്തും. നാല് പേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. രോഗ ലക്ഷണത്തോടെ ചികിത്സയിലുള്ള ആൺകുട്ടിയുടെ നില ഗുരുതരമാണ്. ഇനി രോഗം ബാധിച്ചവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കും.

നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എല്ലാവിധ സജ്ജീകരണങ്ങളും തയ്യാറാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്. 75 ഐസൊലേഷൻ ബെഡുകളും ആറ് ഐസിയുകളും നാല് വെന്റിലേറ്ററുകളും ആശുപത്രിയിലൊരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ച ശേഷമ മാധ്യമങ്ങളെ കണ്ട് ഇക്കാര്യം അറിയിക്കുകയായിരുന്നു വീണാ ജോർജ്.

ഹൈ റിസ്ക് ആയവരെയാണ് ഐസൊലേഷൻ ചെയ്യുന്നത്. എല്ലാവര്ക്കും ഹോസ്പിറ്റലിൽ ഐസൊലേഷൻ വേണ്ട. രോഗ ലക്ഷണമില്ലാത്തവർക്ക് വീട്ടിൽ തന്നെ ഐസൊലേറ്റ് ചെയ്യാം. പനി ലക്ഷണമുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം. ഐസിയു ആവശ്യമുള്ളവർക്കാണ് മെഡിക്കൽ കോളേജിൽ സൗകര്യമൊരുക്കുന്നതെന്നാണ് നിലവിൽ കണ്ടിരിക്കുന്നത്. നിപ പ്രോട്ടോക്കോൾ പ്രകാരം ഒരാൾക്ക് ഒരു മുറി, അതിലൊരു ബാത്ത്റൂം എന്ന നിലയിലായിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രോഗികൾ പരസ്പരം സമ്പർക്കത്തിൽ വരാൻ പാടില്ല എന്നതിനാലാണ് ഇത്. 21മുറികളാണ് ആദ്യം കണ്ടിരുന്നത്. ഇപ്പോൾ 75 മുറികൾ സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യആശുപത്രിയിലുള്ളവർക്ക് അവിടെ തന്നെ ചികിത്സ തേടാം. നിപ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അറിയിച്ചു.

To advertise here,contact us