'ഷംസീർ എന്ന പേര് തന്നെയാണ് പ്രശ്നം'; സമരപോരാട്ടങ്ങൾക്ക് ഇവിടെ ഹരിശ്രീ കുറിക്കുന്നുവെന്ന് കെ പി ശശികല

'ജനാധിപത്യത്തിന്റെ ശ്രീകോവിൽ സിപിഐഎമ്മിന്റേതല്ല'

തിരുവനന്തപുരം: ഗണപതി വിവാദത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല. ഷംസീർ എന്ന പേര് തന്നെയാണ് തങ്ങളുടെ പ്രശ്നം. ആലോചിച്ചെടുത്ത തീരുമാനം ആണ് ഷംസീറിനെ കൊണ്ടു ഇങ്ങനെ പറയിപ്പിച്ചത്. അന്ന് രഹന ഫാത്തിമയെ വേഷം കെട്ടിച്ച ആളുകൾ തന്നെയാണ് ഇന്ന് ഷംസീർ ഇങ്ങനെ പറഞ്ഞതിന്റേയും പിന്നിൽ. ജനാധിപത്യത്തിന്റെ ശ്രീകോവിൽ സിപിഐഎമ്മിന്റേതല്ലെന്നും ശശികല വിമർശിച്ചു.

സമരപോരാട്ടങ്ങളുടെ ഹരിശ്രീക്ക് ഇവിടെ തുടക്കം കുറിക്കുകയാണെന്നും കെ പി ശശികല പറഞ്ഞു. വിശ്വാസങ്ങൾ എല്ലാം അദ്ദേഹത്തിന് കെട്ടുകഥയാണ്. ഇത് പറഞ്ഞത് ആര് എന്നതാണ് വിഷമിപ്പിക്കുന്നത്. മത വർഗീയതകൊണ്ടല്ല യുക്തികൊണ്ടാണ് വേദന. പാർട്ടി ആലോചിച്ച് അദ്ദേഹത്തെ കൊണ്ടു പറയിപ്പിച്ചതാണെന്നും ശശികല ആരോപിച്ചു.

ഗണപതി വിവാദത്തിൽ ഷംസീർ മാപ്പ് പറയും വരെ പ്രത്യക്ഷ സമരം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. വിഷയത്തിൽ വിശ്വാസികൾക്കായി സംസാരിക്കാൻ ആളില്ല. ഇതിൽ ബിജെപിക്ക് രാഷ്ട്രീയമില്ല. മറുപക്ഷത്തിന്റെ രാഷ്ട്രീയത്തെ തുറന്നു കാട്ടുന്നു. ബിജെപിക്ക് ഇത് വോട്ട്ബാങ്ക് രാഷ്ട്രീയമല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. മിത്ത് വിവാദത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയും വിമർശനവുമായി രംഗത്തെത്തിയിരുന്നു. 'താങ്കളുടെ മിത്ത് എന്റെ സത്യം' എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. വീട്ടിലെ ഗണപതി ചിത്രങ്ങൾ പങ്കുവച്ചാണ് അദ്ദേഹത്തിന്റെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രതികരണം.

അതേസമയം, സ്പീക്കർ എ എൻ ഷംസീറിനെതിരെ നടപടി വേണമെന്നാണ് എൻഎസ്എസിന്റെ ആവശ്യം. സ്പീക്കർ മാപ്പുപറയണം. സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീറിന് യോഗ്യതയില്ലെന്നും എൻഎസ്എസ് പറഞ്ഞു. മിത്ത് വിവാദത്തിൽ സ്പീക്കറിനെതിരെ നീക്കങ്ങൾ കടുപ്പിക്കാൻ തന്നെയാണ് എൻഎസ്എസിന്റെ തീരുമാനം.

STOR HIGHLIGHTS: Hindu Ikya Vedi State President KP Sasikala against Speaker AN Shamseer in Ganapati Controversy

To advertise here,contact us