വക്കം പുരുഷോത്തമന്റെ ഭൗതിക ശരീരം നാളെ വിലാപയാത്രയായി ആറ്റിങ്ങലിലേക്ക് ; സംസ്കാരം ബുധനാഴ്ച

നാളെ രാവിലെ ഒമ്പതരക്ക് ഡിസിസി ഓഫീസിലും 11.30ന് ഇന്ദിരാഭവനിലും പൊതുദര്ശനത്തിന് വെച്ച ശേഷമായിരിക്കും ആറ്റിങ്ങലിലേക്ക് കൊണ്ടുപോവുകയെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി അറിയിച്ചു

തിരുവനന്തപുരം: അന്തരിച്ച കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ ഭൗതിക ശരീരം നാളെ വിലാപയാത്രയായി ആറ്റിങ്ങലിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ഒമ്പതരക്ക് ഡിസിസി ഓഫീസിലും 11.30ന് ഇന്ദിരാഭവനിലും പൊതുദര്ശനത്തിന് വെച്ച ശേഷമായിരിക്കും ആറ്റിങ്ങലിലേക്ക് കൊണ്ടുപോവുകയെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി അറിയിച്ചു. ഉച്ചക്ക് ഒന്നരക്ക് ആറ്റിങ്ങല് കച്ചേരിനടയിലും മൂന്ന് മണിക്ക് വക്കം ഹൈസ്കൂളിലും പൊതുദര്ശനത്തിന് വെക്കും. തുടര്ന്ന് വക്കത്തെ വസതിയില് എത്തിക്കും. ബുധനാഴ്ച രാവിലെ പത്തരക്ക് വക്കത്തെ വീട്ടുവളപ്പിൽ സംസ്കാരം നടക്കുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു. നിര്യാണത്തിൽ അനുശോചിച്ച് കെപിസിസി മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു വക്കം പുരുഷോത്തമന്റെ അന്ത്യം. രണ്ട് തവണ നിയമസഭാ സ്പീക്കറായിരുന്ന അദ്ദേഹം മൂന്ന് തവണ മന്ത്രിയായി പ്രവർത്തിച്ചു. 2004ല് ഉമ്മന് ചാണ്ടിക്കൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട വക്കം പുരുഷോത്തമന് അതേ വര്ഷം ഉമ്മന് ചാണ്ടി മന്ത്രിസഭയില് ധനകാര്യ മന്ത്രിയായിരുന്നു. ധനവകുപ്പ് അടക്കം ആറു വകുപ്പുകളുടെ ചുമതല മൂന്ന് തവണയായി അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്.

ആന്ഡമാനില് ലഫ്റ്റനന്റ് ഗവര്ണറും മിസോറാമിലും ത്രിപുരയിലും ഗവര്ണറുമായിരുന്നു. കേരളം കണ്ട ഏറ്റവും കര്ക്കശകാരനായ സ്പീക്കര് എന്ന വിശേഷണത്തിനും അര്ഹനായിരുന്നു. ഏറ്റവും കൂടുതൽ കാലം സ്പീക്കറായിരുന്നതിൻ്റെ ബഹുമതിയും വക്കം പുരുഷോത്തമനാണ്. അഭിഭാഷകനെന്ന നിലയിലും മികവ് പുലർത്തിയ പൊതുപ്രവർത്തകനായിരുന്നു വക്കം പുരുഷോത്തമൻ.

കോൺഗ്രസിൻ്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് വന്ന നേതാവാണ് വക്കം പുരുഷോത്തമൻ. ആറ്റിങ്ങലിൽ നിന്ന് അഞ്ചു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയിൽ നിന്ന് രണ്ടുതവണ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

To advertise here,contact us