തീവ്രമഴ: '2018 ആവർത്തിക്കില്ല, കേരളം സജ്ജമാണ്'; ജാഗ്രത വേണമെന്ന് റവന്യു മന്ത്രി കെ രാജൻ

നിലവിൽ സംസ്ഥാനത്തെ ദുരന്തനിവാരണ നടപടികൾ സജ്ജമാണെന്ന് മന്ത്രി കെ രാജൻ റിപ്പോർട്ടറിനോട് പറഞ്ഞു

തിരുവനന്തപുരം : കേരളത്തിൽ 2018ലേതുപോലൊരു പ്രളയം ആവർത്തിക്കില്ലെന്ന് റവന്യു മന്ത്രി കെ രാജൻ. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത സാഹചര്യമായിരുന്നു 2018 ൽ. അതിന് ശേഷം അതിൽ നിന്നുള്ള പാഠം സംസ്ഥാനം പഠിച്ചു കഴിഞ്ഞു. നിലവിൽ സംസ്ഥാനത്തെ ദുരന്തനിവാരണ നടപടികൾ സജ്ജമാണെന്ന് മന്ത്രി കെ രാജൻ റിപ്പോർട്ടറിനോട് പറഞ്ഞു.

ഏഴ് ജില്ലകളിലായി കൂടുതൽ എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. രണ്ട് ദിവസം കൂടി ഇടവിട്ടതും ശക്തമായതുമായ മഴ തുടരും. എന്നാൽ ആളുകൾക്ക് ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസേനയുമായി ബന്ധപ്പെട്ട ആലോചനകൾ ഇന്നലെ നടത്തി. കൂടുതൽ സേനയെ ആവശ്യമെങ്കിൽ എത്തിക്കാനുള്ള സൗകര്യവുമുണ്ട്.

തുടർച്ചയായി ശക്തമായി മഴ തുടരുന്ന മലയോരമേഖലയിൽ കുന്ന് നനയുന്ന പ്രശ്നമുണ്ട്. മണ്ണ് നനഞ്ഞാൽ മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുണ്ട്. ഈ സാധ്യത കണക്കിലെടുത്താണ് കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലയിൽ രാത്രി യാത്ര നിരോധിച്ചതെന്നും മന്ത്രി പറഞ്ഞു.

To advertise here,contact us