റഷ്യന്‍ ഉപരോധ ബില്ലില്‍ ഒപ്പുവെച്ച് ഡോണള്‍ഡ് ട്രംപ്; ഇന്ത്യക്കും ചൈനക്കും കനത്ത തിരിച്ചടിയാകും

യുഎസിൻ്റെ ഉപരോധ നടപടിയെ യുക്രെയ്ൻ സ്വാഗതം ചെയ്തു

വാഷിങ്ടണ്‍: റഷ്യക്കെതിരെ കര്‍ശന ഉപരോധവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ ഉപരോധ ബില്ലില്‍ ട്രംപ് ഒപ്പുവെച്ചു. ഇന്ത്യക്കും ചൈനക്കും കനത്ത തിരിച്ചടിയാകുന്നതാണ് യുഎസ് നടപടി. യുഎസിന്റെ ഉപരോധ നടപടിയെ യുക്രെയ്ന്‍ സ്വാഗതം ചെയ്തു.

ബില്‍ സെനറ്റില്‍ 11ന് എതിരെ 86 വോട്ടുകള്‍ക്കും ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സില്‍ 159ന് എതിരെ 262 വോട്ടുകള്‍ക്കും പാസാക്കിയിരുന്നു. നൂറ് ശതമാനം തീരുവ ഏതൊക്കെ രാജ്യങ്ങക്കുമേല്‍ ചുമത്തണമെന്ന് ട്രംപിന് അധികാരം നല്‍കുന്ന ബില്ലാണിത്. കടുത്ത റഷ്യന്‍ വിമര്‍ശനകനായിരുന്ന അന്തരിച്ച സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം നേരത്തേ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികളോടെ യുഎസ് പാസാക്കിയത്. അഞ്ഞൂറ് ശതമാനം തീരുവ ചുമത്താനായിരുന്നു ഗ്രമാമിന്റെ നിര്‍ദേശം. ഇതാണ് നൂറ് ശതമാനമായി കുറച്ചത്.

ഇന്ത്യ, റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഉല്‍പ്പന്നങ്ങളുടെ വാങ്ങല്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്താന്‍ പുതിയ ബില്ലിനാകും. റഷ്യയുടെ ഊര്‍ജ വരുമാനത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളില്‍ സമ്മര്‍ദം ചെലുത്തുക എന്നതാണ് തീരുവ വ്യവസ്ഥയുടെ പ്രധാന ലക്ഷ്യം. റഷ്യന്‍ എണ്ണയുടെയോ പ്രകൃതിവാതകത്തിന്റെയോ ഏറ്റവും വലിയ അഞ്ച് ഇറക്കുമതിക്കാര്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നതാണ് ബില്‍. എന്നാല്‍ റഷ്യയുടെ പ്രകൃതി വാതക കയറ്റുമതിയുടെ 15 ശതമാനത്തില്‍ താഴെ മാത്രം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കും വാങ്ങലുകള്‍ ഗണ്യമായി കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിച്ച രാജ്യങ്ങള്‍ക്കും ഇളവ് ലഭിക്കും.

റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും എതിരായ ഉപരോധങ്ങളാണ് പ്രധാനമായും ബില്ലിലുള്ളത്. ഇറാനെതിരായ നിലവിലെ ഉപരോധങ്ങള്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. നിലവിലെ നിയന്ത്രണങ്ങള്‍ക്കിടയിലും റഷ്യന്‍ ഊര്‍ജ കയറ്റുമതി തുടരാന്‍ സഹായിക്കുന്ന റഷ്യയുടെ 'ഷാഡോ ഫ്ലീറ്റ്' എന്നറിയപ്പെടുന്ന കപ്പല്‍ ശൃംഖലയെയും ബില്ല് ലക്ഷ്യമിടുന്നു. റഷ്യന്‍ ഊര്‍ജ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങള്‍ക്കെതിരെ കയറ്റുമതി സമ്മര്‍ദ്ദ ഉപാധിയായി ഉപയോഗിക്കുകയാണ് തീരുവ വ്യവസ്ഥയിലൂടെ ലക്ഷ്യമിടുന്നത്. റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിനെ ചൊല്ലി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ട്രംപ് പലതവണ വിമര്‍ശിച്ചിരുന്നു. യുക്രെയ്‌നിലെ യുദ്ധത്തിന് മോസ്‌കോയ്ക്ക് ധനസഹായം ലഭിക്കുന്നതിന് ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങല്‍ സഹായിക്കുന്നുവെന്നും ട്രംപ് ആരോപിച്ചിരുന്നു.

Content Highlights- US President Donald Trump has signed the Russia and Iran sanctions law, giving his administration authority to impose tariffs of up to 100 percent on goods from major buyers of Russian oil and gas

To advertise here,contact us