ഭരണകൂടത്തിനെതിരെ വ്യാജ പ്രചരണമെന്ന് ആരോപണം; മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഡോണള്‍ഡ് ട്രംപ്

സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നിങ്ങനെയുള്ള മാധ്യമങ്ങള്‍ക്കാണ് വൈറ്റ് ഹൗസില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്

വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നിങ്ങനെയുള്ള മാധ്യമങ്ങള്‍ക്കാണ് വൈറ്റ് ഹൗസില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തനിക്കും ഭരണകൂടത്തിനുമെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ നല്‍കുന്നുവെന്ന് ആരോപിച്ചാണ് മാധ്യമങ്ങളെ വിലക്കിയതെന്ന് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് പറയുന്നു. അമേരിക്കന്‍ പ്രസിഡന്റിനെയോ ഭരണകൂടത്തെയോ കുറിച്ച് നിരന്തരം നുണകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കില്ലെന്നും ഇത് തുടര്‍ന്നാല്‍ മാധ്യമങ്ങള്‍ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഈ മാധ്യമങ്ങളെ തന്റെ ഓഫിസില്‍ ആവശ്യമില്ലെന്നും അവര്‍ തിരുത്താന്‍ തയ്യാറായാല്‍ വിലക്ക് മാറ്റുന്ന കാര്യം പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കന്‍ ഭരണകൂടത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ ബോധപൂര്‍വം വ്യാജവാര്‍ത്തകള്‍ നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മരുന്നുകളുടെ വില 50 മുതല്‍ 70 ശതമാനം വരെ കുറച്ചതുള്‍പ്പെടെയുള്ള നല്ല കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്നും ഏതെങ്കിലും ഒരു പ്രത്യേക വാര്‍ത്തയല്ല മറിച്ച് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തുടരുന്ന ഇത്തരം വാര്‍ത്തകളോടുള്ള മടുപ്പാണ് വിലക്കിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.

കാഴ്ചക്കാരില്ലാത്തതിനാലും വിശ്വാസ്യത നഷ്ടപ്പെട്ടതിനാലുമാണ് എംഎസ്എന്‍ബിസി അടുത്തിടെ എംഎസ് നൗ എന്ന് പേരുമാറ്റിയതെന്ന് അദ്ദേഹം പരിഹസിച്ചു. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് പൊളിറ്റിക്കോയ്ക്ക് നിലനില്‍പ്പിനായി എട്ട് ദശലക്ഷം ഡോളറിന്റെ സബ്‌സ്‌ക്രിപ്ഷന്‍ സര്‍ക്കാര്‍ നല്‍കിയെന്നും ഇത് അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു.

ട്രംപിന്റെ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് വിലക്കേര്‍പ്പെടുത്തിയ സിഎന്‍എന്‍, പൊളിറ്റിക്കോ തുടങ്ങിയ മാധ്യമങ്ങള്‍ രംഗത്തെത്തിയി. മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് ട്രംപിന്റെ ഈ നടപടിയെന്നാണ് സിഎന്‍എന്‍ ഈ നീക്കത്തെ വിമര്‍ശിച്ചത്. വൈറ്റ് ഹൗസിനെ കുറിച്ച് ന്യായമായ വാര്‍ത്തകള്‍ ചെയ്യുന്നത് തുടരുമെന്ന് അറിയിച്ച് പൊളിറ്റിക്കോയും പ്രസ്താവന പുറത്തിറക്കി. മാധ്യമങ്ങളുടെ അവകാശങ്ങളെ നിയന്ത്രിക്കാനുള്ള ഏതൊരു ശ്രമത്തിനെയും ശക്തമായി പ്രതിരോധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Content Highlights : US President Donald Trump announced restrictions on access for some media outlets at the White House, citing claims of false reporting

To advertise here,contact us