ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മൊജ്തബ ഖമനയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. മൊജ്തബയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന നിലയിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇറാന്‍ വ്യത്തങ്ങളെ ഉദ്ധരിച്ച് ചാനല്‍ 14, ജെറുസലേം പോസ്റ്റ് എന്നീ ഇസ്രയേലി മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
പക്ഷെ ഇറാന്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വിശദീകരണം ഒന്നും നല്‍കിയിട്ടില്ല. ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ മൊജ്ബത ഖമനയി ചികിത്സയിലായിരുന്നു. പരിക്കേറ്റതിന് ശേഷം അദ്ദേഹം പൊതുമധ്യത്തില്‍ ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. 2026 ഫെബ്രുവരി 28ന് യുഎസ്-ഇസ്രായേല്‍ സംയുക്ത സൈനിക ആക്രമണത്തില്‍ പിതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിന് ശേഷമാണ് അദ്ദേഹം ഇറാന്റെ പരമോന്നത നേതാവായി ചുമതല ഏല്‍ക്കുന്നത്. അധികാരമേറ്റതിനുശേഷം, അദ്ദേഹം പൊതുപരിപാടികളൊന്നും നടത്തിയിട്ടില്ല, കൂടാതെ രേഖാമൂലമുള്ള പ്രസ്താവനകളിലൂടെ മാത്രമായി ആശയവിനിമയം നടത്തുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മൊജ്തബ ഖമനയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
Content Highlights: Israeli media reports claim that Mojtaba Khamenei is in critical condition, though the reports have not been independently verified.