വാഷിങ്ടൺ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാനെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസുമായി കരാറിലേര്‍പ്പെടാൻ തയ്യാറാകണമെന്നാണ് ട്രംപ് പറഞ്ഞത്. അല്ലെങ്കിൽ ഇറാന്‍ പൂർണമായും കീഴടങ്ങണമെന്നും ട്രംപ് പറഞ്ഞു. 'ഇറാന് രണ്ട് വഴികളാണ് ഉള്ളത്, ഒന്നില്ലെങ്കിൽ കരാർ അല്ലെങ്കിൽ പൂർണമായും കീഴടങ്ങൽ'; എന്നാണ് ട്രംപ് പറഞ്ഞത്.
അമേരിക്ക ആഗ്രഹിക്കാത്തിടത്തോളം കാലം ഇറാനിലേക്ക് ഒന്നും കടന്നുവരില്ലെന്നും ട്രംപ് പറഞ്ഞു. ഇറാന് ഒരിക്കലും ആണവായുധം നിര്‍മ്മിക്കാന്‍ കഴിയില്ല. ഹോര്‍മൂസിന്റെ നിയന്ത്രണം ഇറാൻ്റെ കൈവശമെന്നാണ് അവരുടെ അവകാശവാദം. എന്നാൽ കടലിടുക്ക് തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ട്രംപ് പറഞ്ഞു.
ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത ഇറാന്‍ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടാണ് ട്രംപ് രംഗത്തുവന്നത്. ഇറാന്‍ ഒമാനുമായി മാത്രമാണ് ഇടപെടുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറാൻ്റേത് ഇരട്ടത്താപ്പാണ്. തങ്ങളോട് ചർച്ചയ്ക്കായി യാചിക്കുമ്പോഴും പുറമേ ചർച്ചയ്ക്ക് ഇല്ലെന്നാണ് അവർ പറയുന്നത്.
ഒമാന്റെ മധ്യസ്ഥതയിലൂടെ മാത്രമാണ് ചര്‍ച്ച നടത്തുന്നതെന്ന് ഇറാന്‍ അഭിമാനത്തോടെ പറയുമ്പോഴും അവര്‍ തങ്ങളോട് സഹകരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. കരാറിന്റെ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രൂത്ത് സോഷ്യലിലൂടെയാണ് ഡോണള്‍ഡ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Content Highlights: US President Donald Trump has warned Iran to agree to a deal or face complete surrender amid rising tensions in the region.