കരാക്കസ്: ഇരട്ട ഭൂചലനത്തില്‍ വിറങ്ങലിച്ച വെനസ്വേലയിലെ ലാ ഗ്വാരിയ സംസ്ഥാനത്ത് കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ 106 മണിക്കൂറോളം കുടുങ്ങിയ 21കാരനെ രക്ഷപ്പെടുത്തി. ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസാണ് ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവര്‍ത്തനത്തിൻ്റെ ഏറ്റവും നിര്‍ണായകമായ മണിക്കൂറിലൂടെയാണ് കടന്നുപോകുന്നതെന്ന് ദേശീയ അസംബ്ലി മേധാവിയായ ജോര്‍ജ് റോഡിഗ്രസ് പ്രതികരിച്ചിട്ടുണ്ട്. അതിനിടയില്‍ വെനസ്വേലയില്‍ ശക്തമായ തുടര്‍ ചലനങ്ങള്‍ ഉണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്തിന് വടക്ക് പ്രദേശത്തായാണ് ഭൂചലനം ഉണ്ടായത്.
നിലവില്‍ 1450ഓളം പേര്‍ ഭൂചലനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ മരണസംഖ്യ ഉയരുമെന്നാണ് കരുതുന്നത്. ആശുപത്രികളിലെ ചുമരുകളിള്‍ കാണാതായവരുടെ ചിത്രങ്ങള്‍ കൊണ്ട് നിറയുകയാണെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുരന്തത്തെ അതിജീവിച്ചവരെ കണ്ടെത്താനുള്ള പരമാവധി സമയപരിധിയായ 96 മണിക്കൂർ സമയം ഞായറാഴ്ച വൈകുന്നേരത്തോടെ കഴിഞ്ഞെന്നാണ് യു കെ അഗ്നിരക്ഷാ സേനാംഗത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. എന്നാൽ അത്ഭുതകരമായ രക്ഷപ്പെടലുകളാണ് തങ്ങളുടെ സംഘം ഇനി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യ ആരംഭിച്ച ഓപ്പറേഷന്‍ അമിസ്താദിന്റെ കീഴില്‍ വെനസ്വേലയില്‍ ഇന്ത്യന്‍ ആര്‍മിയുടെ ഫീല്‍ഡ് ഹോസ്പിറ്റര്‍ 24 മണിക്കൂര്‍ സൗജന്യ പ്രവര്‍ത്തനം ആരംഭിച്ചു. വിദഗ്ധരായ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് കരക്കാസിലെ ഇന്റര്‍നാഷണല്‍ ലാ റിന്‍കൊനാന്‍ഡാ റേസ്ട്രാക്കിലെ ക്യാമ്പില്‍ സേവനം നല്‍കുന്നതെന്ന് വെനസ്വേലയിലെ ഇന്ത്യന്‍ എമ്പസി അറിയിച്ചു.
ജൂണ്‍ 24നായിരുന്നു വെനസ്വേലയെ പിടിച്ച് കുലുക്കിയ ഭൂചലനം നടന്നത്. എഴുപത് ലക്ഷത്തോളം പേരെ ബാധിച്ച ഈ ഭൂചലനത്തില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെടുകയും പതിനായിരത്തോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Content Highlights: A 21 year old man was rescued alive after being trapped beneath earthquake debris in Venezuela for 106 hours. Rescue teams successfully pulled him from the rubble during an ongoing search and rescue operation.