ജർമനിയിൽ വെടിവെയ്പ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു, 2 പേർ അറസ്റ്റിൽ

നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് ഭീഷണികളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്

ബർലിൻ: വടക്കൻ ജർമൻ നഗരമായ സ്റ്റേയിഡിൽ ജനക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് ഭീഷണികളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ ഒരു യുവജന ക്ഷേമ സ്ഥാപനത്തിലാണ് വെടിവെയ്പ്പ് നടന്നത്. യുവതികളായ അമ്മമാർക്കുള്ള താമസ സൗകര്യമുള്‍പ്പെട്ട സ്ഥാപനമാണിത്.

പ്രദേശത്ത് പൊലീസിന്റെ വലിയൊരു സംഘത്തെ വിന്യസിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ ഈ പ്രദേശത്തേക്ക് പ്രവേശിക്കരുതെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഹാംബർഗിന് പടിഞ്ഞാറായി എൽബ് നദി തീരത്ത് സ്ഥിതി ചെയ്യുന്ന സ്റ്റേഡിൽ ഏകദേശം അമ്പതിനായിരത്തോളമാണ് ജനസംഖ്യ.

അതേസമയം കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗികമായി എത്രയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. വെടിവെയ്പ്പിലേക്ക് നയിച്ച കാരണമെന്താണെന്ന വ്യക്തതയും പുറത്തുവന്നിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കഴിഞ്ഞെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നുമാണ് പൊലീസ് വക്താവ് എഎഫ്പിയോട് പ്രതികരിച്ചിരിക്കുന്നത്.

Content Highlights: A shooting incident in Germany left five people dead. Police arrested two suspects in connection with the attack and have launched an investigation to determine the circumstances and motive behind the incident

To advertise here,contact us