'എന്റെ മേല്‍ സാത്താന്‍ കയറിയതാണ്': യുകെയില്‍ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത പ്രതിയുടെ വിചിത്ര വാദം

തനിക്കെതിരായ എല്ലാ കുറ്റങ്ങളും ഇയാള്‍ നിഷേധിച്ചു

ലണ്ടന്‍: പതിനാല് വയസുളള രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ യുകെ കോടതിയില്‍ വിചിത്ര വാദവുമായി അഫ്ഗാന്‍ യുവാവ്. മദ്യം കഴിച്ച തന്റെ ശരീരത്തില്‍ സാത്താന്‍ കയറിയതാണ് എന്നാണ് അഫ്ഗാന്‍ യുവാവിന്റെ വാദം. ഇരുപത്തൊന്‍പതുകാരനായ സുല്‍ത്താനി ബകതാഷ് എന്നയാളാണ് ബോള്‍ട്ടണ്‍ ക്രൗണ്‍ കോടതിയില്‍ വിചാരണയ്ക്കിടെ ഇക്കാര്യം പറഞ്ഞത്. തനിക്കെതിരായ എല്ലാ കുറ്റങ്ങളും ഇയാള്‍ നിഷേധിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സുല്‍ത്താനി ബകതാഷ് കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെയും തന്റെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചത്. ഇരുവരെയും അമിതമായ അളവില്‍ വോഡ്ക കുടിപ്പിച്ചാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്.

എന്നാല്‍ അന്ന് മദ്യം കഴിച്ചതിന് ശേഷം എന്താണ് നടന്നതെന്ന് തനിക്ക് ഓര്‍മ്മയില്ല എന്നാണ് സുല്‍ത്താനിയുടെ വാദം. മദ്യപിച്ച ശേഷം ബോധം നഷ്ടമായി താന്‍ വീണുപോയെന്നും പെണ്‍കുട്ടികള്‍ ഉറക്കെ സംസാരിച്ച് ബഹളമുണ്ടാക്കിയതിനാല്‍ അവരോട് ഫ്‌ളാറ്റിന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടിരുന്നെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചു. 'എന്റെ ഫ്‌ളാറ്റിലെത്തിയ പെണ്‍കുട്ടികള്‍ ഡയറ്റ് കോക്കില്‍ വോഡ്ക കലര്‍ത്തുകയായിരുന്നു. അവരും മദ്യപിച്ചു. കുപ്പിയില്‍ നിന്ന് ഒരു സിപ്പ് മദ്യം ഞാന്‍ കുടിച്ചു. അപ്പോള്‍ സാത്താന്‍ എന്നെ കീഴടക്കിയെന്ന് തോന്നുന്നു. അതിന്റെ രുചി മോശമായിരുന്നു. എന്റെ തൊണ്ടയില്‍ പുളിപ്പ് അനുഭവപ്പെട്ടു. ആ പെണ്‍കുട്ടികള്‍ എന്നെ നോക്കി ചിരിച്ചു. എനിക്ക് മിക്‌സഡ് ഡ്രിങ്ക് ഉണ്ടാക്കി തന്നു. ഞാന്‍ ഒരു ഫുള്‍ ബോട്ടില്‍ കുടിച്ചു. എന്റെ തല ചുറ്റാന്‍ തുടങ്ങി. ആ പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്നതും പരസ്പരം ചുംബിക്കുന്നതുമാണ് ഞാന്‍ കണ്ടത്. അവര്‍ക്കൊപ്പം ഞാനും നൃത്തം ചെയ്തു. പിന്നീടെപ്പോഴോ ഉറക്കത്തിലേക്ക് വീണു' എന്നാണ് സുല്‍ത്താനി കോടതിയില്‍ പറഞ്ഞത്.

അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കിയതിന് പിന്നാലെ 2022-ലാണ് ഇയാള്‍ ലണ്ടനിലേക്ക് കുടിയേറിയത്. അഫ്ഗാനിലെ ബ്രിട്ടീഷ് മിലിട്ടറിയില്‍ താന്‍ സേവനമനുഷ്ടിച്ചിട്ടുണ്ടെന്നും അവകാശപ്പെടുന്നു. നേരത്തെ അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പമായിരുന്നു താമസം. രണ്ടുവര്‍ഷം മുന്‍പാണ് ബോള്‍ട്ടണിലേക്ക് മാറിയത്. ഈ പെണ്‍കുട്ടികളില്‍ ഒരാളെ പ്രതി മൂന്നുമാസം മുന്‍പ് മക്‌ഡൊണാള്‍ഡ്‌സിന് മുന്നില്‍ വെച്ചാണ് പരിചയപ്പെട്ടത്. ജിമ്മില്‍ നിന്ന് മടങ്ങുകയായിരുന്ന സുല്‍ത്താനിയോട് പെണ്‍കുട്ടിയും മറ്റൊരാളും ഭക്ഷണം വാങ്ങി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. മറ്റൊരിക്കല്‍ വാങ്ങി നല്‍കാമെന്നും നിലവില്‍ കൈവശം പണമില്ലെന്നും അവരെ അറിയിച്ചു. 'പെണ്‍കുട്ടിയ്ക്ക് 18 വയസാണ് എന്നാണ് എന്നോട് പറഞ്ഞത്. അന്ന് സ്‌നാപ്പ്ചാറ്റ് അക്കൗണ്ടുകള്‍ പരസ്പരം കൈമാറി. ഇടയ്ക്കിടെ മെസേജുകള്‍ അയയ്ക്കുമായിരുന്നു. ഇടയ്ക്ക് ഭക്ഷണം വാങ്ങിത്തരാമെന്ന് പറഞ്ഞത് അവള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒരിക്കല്‍ ഞാൻ താമസിക്കുന്ന ഫ്ളാറ്റിന്റെ ലൊക്കേഷന്‍ അയച്ചുകൊടുത്തു. അന്ന് നേരിൽ കണ്ട് അവര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുത്തു. അവർ അതിനിടെ വോഡ്ക വാങ്ങി. പെണ്‍കുട്ടികള്‍ തന്നെയാണ് എന്റെ ലൊക്കേഷനിലേക്ക് ഊബര്‍ ബുക്ക് ചെയ്തത്. എന്റെ ഫ്‌ളാറ്റ് കാണണമെന്നും അവിടെ വെച്ച് മദ്യപിക്കണമെന്നുമാണ് അവര്‍ പറഞ്ഞത്. ഞാന്‍ മുസ്ലിം ആയതിനാല്‍ മദ്യപാനമോ പുകവലിയോ ഒന്നും ഇല്ലായിരുന്നു. എങ്കിലും ഞാന്‍ അവര്‍ക്കൊപ്പം പോയി. എന്നാൽ മദ്യപിച്ച ശേഷം നടന്നതൊന്നും എനിക്ക് ഓര്‍മ്മയില്ല - യുവാവ് വാദിച്ചു.

Content Highlights: An Afghan national accused of raping two underage girls in the UK has put forward a bizarre defence in court, claiming that he committed crimes because he was possessed by Satan

To advertise here,contact us