ടെൽഅവീവ്: ലെബനനിലെ ഇസ്രയേൽ സൈനിക ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രാലയം. 'ഞങ്ങൾ തെക്കൻ ലെബനനിലെ ആക്രമണം അവസാനിപ്പിക്കുന്നില്ല, അമേരിക്ക അത് ആവശ്യപ്പെട്ടില്ല'; എന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് അഭിപ്രായപ്പെട്ടത്. ഇതൊരു നയതന്ത്ര നേട്ടമാണെന്നും ഇസ്രയേൽ പറഞ്ഞു. ടെൽ അവീവിൽ നടന്ന പ്രാദേശിക നേതാക്കളുടെ കൺവെൻഷനിലാണ് ഇസ്രയേൽ കാറ്റ്‌സ് പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായി ചർച്ച നടത്തിയെന്നും ഇസ്രയേൽ കാറ്റ്സ് അറിയിച്ചു.
പശ്ചിമേഷ്യയിലെ സമാധാനത്തിന് തടസ്സം നിൽക്കുന്നത് അമേരിക്കയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നൽകിയാണ് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഘായ് പ്രതികരിച്ചത്. അമേരിക്കൻ സൈന്യത്തിൻ്റെ ഇടപെടലും അവരുടെ അധിനിവേശ പ്രോക്സിയും നിലനിൽക്കുന്നിടത്തോളം കാലം നമുക്ക് സമാധാനപരമായ ഒരു പ്രദേശം ഉണ്ടാകില്ലെന്നാണ് അദേഹം പറഞ്ഞത്. ആർക്കും ആരെയും വഞ്ചിക്കാനാകില്ലെന്ന് പറഞ്ഞാണ് ഇറാൻ വിദേശകാര്യ വക്താവ് എക്സ് പോസ്റ്റ് പങ്കുവെച്ചത്. ഇറാഖ് ആസ്ഥാനമായുള്ള സായുധ ഗ്രൂപ്പുകളെയും ഹിസ്ബുള്ളയെയും ഹമാസിനെയും അപലപിക്കുന്ന റൂബിയോയുടെ ഒരു ക്ലിപ്പിനൊപ്പാണ് അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തത്.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്ന പശ്ചാത്തലത്തിലാണ് ഇറാനിൽ നിന്നുള്ള പ്രതികരണങ്ങൾ എന്നതാണ് ശ്രദ്ധേയം. ഇറാനുമായുണ്ടായ യുദ്ധത്തിൽ ഗൾഫ് രാജ്യങ്ങൾക്ക വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് മാർക്കോ റൂബിയോയുടെ സന്ദർശനം. അമേരിക്കൻ ആക്രമണങ്ങൾക്ക് പ്രതികാരമായി ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നിരന്തരം ആക്രമണം നടത്തിയിരുന്നു. ചൊവ്വാഴ്ച യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായി റൂബിയോ കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിനിടെ, യുദ്ധം അവസാനിപ്പിക്കുന്നതിനായി അംഗീകരിച്ച ധാരണയെ അമേരിക്കയുടെ പരാജയത്തിന്റെ പ്രഖ്യാപനം എന്ന് ഇറാൻ വിശേഷിപ്പിച്ചിരുന്നു. കഴിഞ്ഞ ആഴ്ച യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒപ്പുവെച്ച ധാരണായുമായി ബന്ധപ്പെട്ടാണ് ഇറാൻ പ്രതികരണം നടത്തിയത്.
Content Highlights: Israel's Defence Minister has claimed that the United States did not demand an end to Israeli military operations in Lebanon, describing the development as a significant diplomatic achievement for Israel.