'ഹോർമൂസ് തുറക്കാൻ ചൈന സഹായം വാഗ്ദാനം ചെയ്‌തു; ഇറാനെ അവ‍‍ർ സഹായിക്കില്ല': അവകാശവാദവുമായി ട്രംപ്

ബീജിങ്ങിൽ നടന്ന കൂടിക്കാഴ്‌ചക്ക് പിന്നാലെയാണ് ട്രംപിൻ്റെ അവകാശവാദം

വാഷിങ്ടൺ: ഹോർമൂസ് തുറക്കാൻ ചൈന സഹായം വാഗ്ദാനം ചെയ്‌തതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കക്കെതിരായ യുദ്ധത്തിന് ഇറാന് സൈനികസഹായം നൽകില്ലെന്ന് ചൈന ഉറപ്പുനൽകിയതായും ട്രംപ് അവകാശപ്പെട്ടു. ബീജിങ്ങിൽ നടന്ന കൂടിക്കാഴ്‌ചക്ക് പിന്നാലെയാണ് ട്രംപിൻ്റെ അവകാശവാദം. പശ്ചിമേഷ്യൻ സംഘർഷം തുടർന്നാൽ ആഗോള സാമ്പത്തിക സൂചിക പ്രതികൂലമായി ബാധിക്കുമെന്നും പണപ്പെരുപ്പം ഉയരുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകി.

ഇസ്രയേൽ - ലെബനാൻ വെടിനിർത്തൽ ചർച്ചയും കഴിഞ്ഞ ദിവസം വാഷിങ്‌ടണിൽ നടന്നിരുന്നു. ആദ്യ ഘട്ട ചർച്ച പോസിറ്റീവായിരുന്നുവെന്നും ഇന്നും ചർച്ച തുടരുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു ബീജിങ്ങിൽ നടന്ന കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് കാണാൻ അദേഹവും ആഗ്രഹിക്കുന്നുണ്ട്, 'എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെങ്കിൽ, ഞാൻ സഹായിക്കാൻ തയ്യാറാണ്' എന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിങ്പിങ് പറഞ്ഞതായാണ് ട്രംപ് അവകാശപ്പെടുന്നത്.

നീണ്ട ഒമ്പത് വർഷത്തിന് ശേഷമാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ചൈന സന്ദർശിക്കുന്നത്. ഇതിനുമുമ്പ് 2017-ൽ ട്രംപ് തന്നെയാണ് ചൈന സന്ദർശിച്ച അവസാന യുഎസ് പ്രസിഡന്റ്. ഇറാൻ യുദ്ധം, തായ്‌വാൻ, എഐ, ചിപ്പ് നിയന്ത്രണങ്ങൾ തുടങ്ങിയവ പ്രധാന വിഷങ്ങൾ ഉയർത്തിയാണ് യുഎസ്-ചൈന ഉച്ചകോടി നടന്നത്.

Content Highlights:US President Donald Trump says China has offered help to open the Strait of Hormuz

To advertise here,contact us