വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ അധികദിവസം നീണ്ടുനിൽക്കില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് നിർദേശിച്ച സമാധാനകരാറിൽ ഇറാന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം 'വിഡ്ഢിത്തം' ആണെന്നും ട്രംപ് പ്രതികരിച്ചു. ഇറാന്റെ പ്രതികരണത്തിന് എതിരെ കടുത്ത വിമർശനം ഉന്നയിച്ച ട്രംപ് അവർ തങ്ങൾക്ക് അയച്ച 'മാലിന്യകഷ്ണം' വായിച്ചതിന് പിന്നാലെ വെടിനിർത്തൽ കരാർ വളരെ ദുർബലമാണ് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. താൻ അവരുടെ പ്രതികരണം മുഴുവൻ വായിച്ചിട്ടില്ലെന്നും വെടിനിർത്തൽ കരാർ ഇപ്പോൾ ജീവൻരക്ഷാ പിന്തുണയിലാണെന്നും ട്രംപ് തുറന്നടിച്ചു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ലക്ഷ്യമിട്ട് അമേരിക്ക മുന്നോട്ടുവച്ച നിർദേശത്തിന് പിന്നാലെ ഞായറാഴ്ചയാണ് ഇറാൻ പ്രതികരിച്ചത്. ഹിസ്ബുള്ളയ്ക്ക് എതിരെ അമേരിക്കൻ സഖ്യകക്ഷിയായ ഇസ്രയേൽ ലബനനിൽ നടത്തുന്ന ആക്രമണങ്ങൾ ഉൾപ്പെടെ അവസാനിപ്പിക്കണമെന്ന് ഇതിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേ യുദ്ധക്കെടുതിക്ക് നഷ്ടപരിഹാരം, ഹോർമൂസ് കടലിടുക്കിലെ പരമാധികാരം വ്യക്തമാക്കി കൊണ്ട് തന്നെ യുഎസിന്റെ നാവിക ഉപരോധം അവസാനിപ്പിക്കണം, ഇനി ഒരുതരത്തിലുള്ള ആക്രമണവും ഉണ്ടാകാൻ പാടില്ല, ഇറാൻ എണ്ണ വിൽപനയ്ക്ക് മേലുള്ള എല്ലാ ഉപരോധനങ്ങളും നിരോധനവും അവസാനിപ്പിക്കണം എന്നിവയായിരുന്നു ഇറാൻ മുന്നോട്ടുവച്ച ആവശ്യങ്ങളിൽ പ്രധാനപ്പെട്ടവ.
ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണത്തെ കുറിച്ച് ട്രംപ് പ്രതികരിച്ചിട്ടുണ്ട്. ചൈനയ്ക്കും അമേരിക്കയ്ക്കും മാത്രമാണ് ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം വീണ്ടെടുക്കാൻ കഴിയുകയുള്ളൂവെന്ന് ട്രംപ് വീണ്ടും അവകാശപ്പെട്ടത്. എന്നാൽ ഇറാന്റെ ആവശ്യങ്ങളെല്ലാം പ്രാധാന്യം അർഹിക്കുന്നതാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി പ്രതികരിച്ചത്. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ട് വെച്ചത് യുക്തിരഹിതമായ ആവശ്യങ്ങളാണെന്നും ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ തയ്യാറാണെന്നും ഇറാൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി.
Content Highlights: Donald Trump criticized Iran’s response and described the ceasefire agreement as weak during comments related to ongoing international tensions. His remarks focused on concerns over the effectiveness of the agreement and the broader geopolitical situation