ഇസ്രയേല്‍ പൗരന്മാരെ കൊലപ്പെടുത്തുന്ന 'പലസ്തീനികള്‍'ക്ക് വധശിക്ഷ; വിവാദ നിയമം പാസാക്കി ഇസ്രയേല്‍

48നെതിരെ 62 വോട്ടുകള്‍ക്കാണ് പുതിയ നിയമം പാസായത്. തീവ്രവലതു പാര്‍ട്ടികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു നിയമം.

ജെറുസലേം: ഇസ്രയേലി പൗരന്മാരെ കൊലപ്പെടുത്തുന്ന പലസ്തീനികളെ വധശിക്ഷയ്ക്ക് വിധിക്കുന്ന വിവാദ നിയമം ഇസ്രയേല്‍ പാര്‍ലമെന്റ് പാസാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെ അനുകൂലമായി വോട്ട് ചെയ്തതോടെ 48നെതിരെ 62 വോട്ടുകള്‍ക്കാണ് പുതിയ നിയമം പാസായത്. തീവ്രവലതു പാര്‍ട്ടികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു നിയമം.

ഇസ്രയേല്‍ പൌരന്മാരെ കൊലപ്പെടുത്തിയതിന് ഇസ്രയേല്‍ സൈനിക കോടതികളില്‍ ശിക്ഷിക്കപ്പെടുന്ന പലസ്തീനികളെ 90 ദിവസത്തിനുള്ളില്‍ തൂക്കിലേറ്റാമെന്നതാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. 'ഞങ്ങള്‍ ചരിത്രം സൃഷ്ടിച്ചു, വാഗ്ദാനം ചെയ്തു, ഞങ്ങളത് പാലിച്ചു' എന്നാണ് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍-ബെന്‍-ഗ്വിര്‍ നിയമം പാസായതിന് പിന്നാലെ എക്‌സിലൂടെ പ്രതികരിച്ചത്. ഇറ്റാമര്‍-ബെന്‍-ഗ്വിര്‍ ആഘോഷ പാര്‍ട്ടി സംഘടിപ്പിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. 'ഉടന്‍ തന്നെ നമ്മള്‍ അവരെ ഒന്നൊന്നായി നേരിടും' എന്നാണ് മറ്റുള്ളവര്‍ക്കൊപ്പം മദ്യം പങ്കുവെയ്ക്കുമ്പോള്‍ ഇറ്റാമര്‍-ബെന്‍-ഗ്വിര്‍ പറയുന്നത്.

അതേസമയം ഇസ്രയേലിലെ ജൂത പൗരന്മാര്‍ക്കും നിയമം ബാധകമാണെങ്കിലും അത് നടപ്പിലാക്കപ്പെട്ടേക്കില്ല. 'ഇസ്രയേലിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന' കുറ്റകൃത്യങ്ങള്‍ക്ക് മാത്രമെ ഇത് ബാധകമാവുകയുള്ളൂവെന്നും ഇത് മൂലം ഇസ്രയേലിനെ ജൂതപൗരന്മാര്‍ക്ക് ശിക്ഷ ലഭിക്കില്ലെന്നും ഇത് വംശീയ വിവേചനമാണെന്നും മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു.

നിയമം നടപ്പിലാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് ഇന്‍ ഇസ്രയേല്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയര്‍ ചെയ്തു. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. 1962ല്‍ നാത്‌സി കുറ്റവാളി അഡോള്‍ഫ് ഐക്മാനെ തൂക്കിലേറ്റിയ ശേഷം ഇസ്രയേലില്‍ വധശിക്ഷ നടപ്പിലാക്കിയിട്ടില്ല.Content Highlights: Palestinians convicted of lethal attacks face death penalty under new Israeli law

To advertise here,contact us