തെഹ്റാൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായി വെടിനിർത്തലിനുള്ള നിബന്ധനകൾ ഇറക്കിയ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി ഇറാൻ. വെടിനിർത്തൽ നടത്തണമെങ്കിൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾ അടച്ച് പൂട്ടണമെന്നാണ് ഇറാൻ്റെ ആവശ്യം. ഹോർമൂസ് കടലിടുക്കിൻ്റെ ഉപരോധത്തിലും ഇറാൻ നിലപാട് കടുപ്പിച്ചു. ഹോർമൂസ് കടക്കാൻ വിദേശ കപ്പലുകൾ ഇറാന് ട്രാൻസിറ്റ് ചാർജ് നൽകണമെന്നാണ് ഇറാൻ്റെ തീരുമാനം. തന്ത്ര പ്രധാനമായ ജലപാതയുടെ പൂർണ്ണ നിയന്ത്രണം ഇറാൻ ഏറ്റെടുക്കുമെന്നാണ് നിബന്ധന.
ഇറാൻ്റെ സംഘർഷബാധിത പ്രദേശമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ വിദേശ കപ്പലുകൾക്ക് ഇറാൻ 2 മില്യൺ ഡോളർ( ഏകദേശം 18 കോടി രൂപ) തുക ഇടാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വെടിനിർത്തൽ കരാറിൽ അമേരിക്കയുടെ ആവശ്യങ്ങൾ അറിയിച്ച് ട്രംപ് രംഗത്തെത്തിയത് പിന്നാലെയാണ് ഇറാൻ്റെ പുതിയ നീക്കം.
പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി ഇറാന് 15 നിർദേശങ്ങളുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നോട്ടു വന്നിരുന്നു. ആണവ പദ്ധതിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, പ്രോക്സി ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക തുടങ്ങിയ 15 വ്യവസ്ഥകളാണ് വെടിനിർത്തലിൻ്റെ ഭാഗമായി ട്രംപ് മുന്നോട്ട് വെച്ചത്. ഇറാൻ അമേരിക്കയുടെ ഈ ആവശ്യങ്ങൾ അംഗീകരിച്ചാൽ ഒരു മാസത്തേയ്ക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ട് സാമാധന ചർച്ചകൾ നടത്താമെന്നാണ് ട്രംപ് അറിയിച്ചത്. എന്നാൽ ട്രംപിൻ്റെ ആവശ്യം അവഗണിച്ചുകൊണ്ടാണ് ഇറാൻ്റെ മറുപടി. വെടിനിർത്തൽ വേണമെങ്കിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് ഇറാൻ പറയുന്നത്.
Content Highlights: Shutdown of US bases, Hormuz transit fees: Iran sets tough terms for ceasefire