'ഇറാൻ ആണവായുധം നിർമ്മിക്കില്ല; അമേരിക്കയ്ക്കായി ഹോർമൂസ് തുറന്ന് നൽകും': അവകാശവാദവുമായി ട്രംപ്

ആണവായുധം ഉപയോ​ഗിക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകിയെന്നാണ് ട്രംപ് പറയുന്നത്

വാഷിം​ഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൻ്റെ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ആണവായുധം ഉപയോ​ഗിക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകിയെന്നാണ് ട്രംപ് പറയുന്നത്. മാധ്യമങ്ങളോടുള്ള പ്രതികരണത്തിലാണ് ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കുകയോ ഉപയോ​ഗിക്കുകയോ ചെയ്യില്ലെന്ന ട്രംപിൻ്റെ അവകാശവാദം. ഇറാൻ ഹോർമൂസ് കടലിടുക്ക് അമേരിക്കയ്ക്കായി തുറന്ന് നൽകുമെന്നും ട്രംപ് പറഞ്ഞു. ഇറാൻ്റെ തന്ത്ര പ്രധാനമായ ജലപാതയായ ഹോർമൂസ് കടലിടുക്ക് ഏർപ്പെടുത്തിയ ഉപരോധം ഇറാൻ പിൻവലിക്കുമെന്നാണ് ട്രംപ് പറഞ്ഞത്.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇറാൻ ഹോർമൂസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ ആ​ഗോള വിപണിയെ പ്രതികൂലമായി ബാധിച്ചിരുന്നു. അമേരിക്കയേയും ഇത് കാര്യമായി ബാധിച്ചിരുന്നു. വ്യാപകമായ ഊർജ്ജ ക്ഷാമം നേരിട്ടതിനെ തുടർന്നാണ് അമേരിക്ക ഹോർമൂസ് ഉപരോധം പിൻവലിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് പോയത്. എന്നാൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നാണ് ഇറാൻ്റെ നിലപാട്. എന്നാൽ ഹോർമൂസിൽ ഇറാൻ നിലപാട് മാറ്റിയെന്നാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറയുന്നത്. 'ഇറാൻ അമേരിക്കയ്ക്ക് ഒരു സമ്മാനം തന്നു, വളരെ വിലമതിക്കുന്ന സമ്മാനമാണ് നൽകിയത്. ഇത് ആണവായുധമായി ബന്ധപ്പെട്ടുള്ളതല്ലെന്നും എണ്ണ വിതരണവുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും ഇറാൻ വളരെ നല്ല കാര്യമാണ് അമേരിക്കയ്ക്ക് വേണ്ടി ചെയ്തതെന്നുമാണ്' ട്രംപ് പറഞ്ഞത്. ഇറാനുമായുള്ള പോരാട്ടത്തിൽ അമേരിക്ക വിജയിച്ചെന്നും ട്രംപ് ആവർത്തിച്ച് പറഞ്ഞു.

Content Highlights : 'Iran will not build nuclear weapons; will open Hormuz for America': Trump claims

To advertise here,contact us