വാഷിങ്ടണ്‍: അടുത്ത അഞ്ച് ദിവസത്തേക്ക് ഇറാൻ്റെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ രണ്ട് ദിവസമായി ഇറാനുമായി തന്റെ ഭരണകൂടം ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തുകയായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. 'ആഴത്തിലുള്ള ഈ ചര്‍ച്ചയ്ക്ക് പിന്നാലെ ഇറാന്റെ ഊര്‍ജ്ജോത്പാദന കേന്ദ്രത്തിങ്ങളിലേക്കും ഇറാനിയന്‍ പവര്‍ പ്ലാന്റിലേക്കുമുള്ള എല്ലാ സായുധ ആക്രമണങ്ങളും അടുത്ത അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ യുദ്ധ വകുപ്പിനോട് നിര്‍ദേശിച്ചു', ട്രംപ് ട്രൂത്ത് പോസ്റ്റില്‍ കുറിച്ചു. ഇറാന്റെ കടുത്ത മുന്നറിയിപ്പിന് പിന്നാലെ ട്രംപ് ആക്രമണത്തില്‍ നിന്ന് വിട്ടുനിന്നതായി കാബൂളിലെയും അഫ്ഗാനിസ്ഥാനിലെയും ഇറാനിയന്‍ എംബസി പ്രതികരിച്ചു.
ഇറാനെതിരായ യുഎസ് - ഇസ്രയേല്‍ ആക്രമണത്തിന്റെ ഭാഗമായി വീണ്ടും ഹോര്‍മൂസ് കടലിടുക്കിനുമേല്‍ നിര്‍ണായക നീക്കത്തിനൊരുങ്ങുകയായിരുന്നു ഇറാന്‍. ഇറാൻ്റെ സംഘര്‍ഷബാധിത പ്രദേശമായ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ വിദേശ കപ്പലുകള്‍ക്ക് ഇറാന്‍ 2 മില്യണ്‍ ഡോളര്‍( ഏകദേശം 18 കോടി രൂപ) തുക ഇടാക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി അംഗമായ അലാദ്ദീന്‍ ബോറോജെര്‍ഡിയാണ് ഇക്കാര്യം അറിയിച്ചത്. പക്ഷേ ഈ വിഷയത്തില്‍ ഇറാന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഇതിനിടെയാണ് ആക്രമണത്തില്‍ അയവ് വരുത്തുന്നതായുള്ള ട്രംപിന്റെ അറിയിപ്പ് വന്നിരിക്കുന്നത്.
ഇറാന്റെ തന്ത്ര പ്രധാനമായ ജലപാതയായ ഹോര്‍മൂസിലൂടെ കപ്പലുകള്‍ സുരക്ഷിതമായി കടന്നു പോകണമെങ്കില്‍ 2 മില്യണ്‍ ഡോളര്‍ നല്‍കേണ്ടിവരുമെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്ത് വന്നിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ ഹോര്‍മൂസ് കടലിടുക്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ആഗോള വിപണിയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനെതിരെ ലോകരാജ്യങ്ങളെല്ലാം ആശങ്ക അറിയിച്ചിരുന്നു. ഹോര്‍മൂസ് കടലിടുക്ക് തുറന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ഇറാന്റെ ഈ പുതിയ നീക്കം.
Content Highlights: Donald Trump says US will not attack Iran on next 5 days