കൊളംബോ: പശ്ചിമേഷ്യയിലെ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ യുഎസിന്റെ രണ്ട് യുദ്ധവിമാനങ്ങൾക്ക് ലങ്കൻ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചതായി ശ്രീലങ്ക. ജീബൂട്ടിയയിലെ സൈനിക താവളത്തിൽ നിന്നുള്ള അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് മാർച്ച് നാലിനും എട്ടിനും മട്ടാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാനാണ് അനുമതി നൽകാത്തതെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പാർലമെന്റിൽ പറഞ്ഞു. അമേരിക്കൻ പ്രത്യേക പ്രതിനിധി സെർജിയോ ഗോറുമായി പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ലങ്കൻ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.
തുറമുഖങ്ങളുടെ സുരക്ഷ, വ്യാപാര ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ചകൾ നടന്നു. എന്നാൽ സൈനിക നീക്കങ്ങൾക്ക് ലങ്കൻ മണ്ണ് വിട്ടുതരില്ലെന്ന് വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. യുഎസ് വിമാനങ്ങളിൽ എട്ടോളം ആന്റി ഷിപ്പ് മിസൈലുകളാണ് ഉണ്ടായിരുന്നത്. ഇവയ്ക്ക് അനുമതി നൽകുന്നത് ലങ്കയുടെ പരമാധികാരത്തെ ബാധിക്കുന്നതിനൊപ്പം നിഷ്പക്ഷതയെയും സ്വാധീനിക്കുമെന്നും ചൂണ്ടിക്കാട്ടിയ ദിസനായകെ വിദേശസമ്മർദങ്ങൾക്കും വഴങ്ങില്ലെന്നും വ്യക്തമാക്കി. ഇന്ത്യൻ മഹാസമുദ്രത്തിലെ സമാധാനപരമായ അന്തരീക്ഷം നിലനിർത്താനാണ് ലങ്ക ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് ആവശ്യം ഉന്നയിച്ച അതേദിവസം തന്നെ ഇറാൻ തങ്ങളുടെ യുദ്ധക്കപ്പലുകൾ ശ്രീലങ്കൻ തുറമുഖത്ത് നങ്കൂരമിടാനുള്ള അനുമതി തേടിയിരുന്നുവെന്നും ദിസനായകെ പറഞ്ഞു. മൂന്ന് യുദ്ധക്കപ്പലുകൾക്ക് വേണ്ടിയാണ് ഇറാൻ അനുമതി തേടിയത്. മാർച്ച് 9 മുതൽ 13 വരെയാണ് ഇറാൻ അനുമതി തേടിയത്. ഈ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് യുഎസ് ആവശ്യം ഉന്നയിച്ചത്. ഇറാന് അനുമതി നൽകിയെങ്കിൽ യുഎസിനും അനുമതി നൽകേണ്ടി വന്നേനേ. ഇന്ത്യയിൽ നാവിക അഭ്യാസ പ്രകടനം കഴിഞ്ഞ് മടങ്ങിയ യുദ്ധക്കപ്പലുകളാണ് അനുമതി ആവശ്യപ്പെട്ടത്. പക്ഷേ തങ്ങൾ രണ്ടുകൂട്ടർക്കും അനുമതി നൽകാതെ നിഷ്പക്ഷ നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ദിസനായകെയുടെ അഭിപ്രായത്തെ 225 അംഗ പാർലമെന്റ് കയ്യടിയോടെയാണ് സ്വീകരിച്ചത്. ആരുടെയും സമ്മർദത്തിന് വഴിങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Anura Kumara Dissanayake stated that Sri Lanka will not succumb to any external pressure.