'അയാൾ എന്നോട് പറഞ്ഞതെല്ലാം കള്ളം'; കോൾഡ് പ്ലേ 'കിസ് സ്‌കാം' വിവാദത്തിൽപ്പെട്ട ക്രിസ്റ്റിൻ കബോട്ട്

താനും വിവാഹമോചന നടപടികളിലൂടെ കടന്നുപോകുന്നതിനാൽ സമാന സാഹചര്യങ്ങളിലൂടെയുള്ള രണ്ട് മനുഷ്യരാണല്ലോ എന്നാണ് കരുതിയിരുന്നതെന്നും കബോട്ട് പറയുന്നു

ബോസ്റ്റൺ: കഴിഞ്ഞ വർഷം ജൂലായിൽ ബോസ്റ്റണിൽ നടന്ന കോൾഡ് പ്ലേ സംഗീതപരിപാടിക്കിടയിൽ കിസ് സ്കാമിൽ പെട്ട ക്രിസ്റ്റിൻ കബോട്ട് 'ദി ഓപ്ര പോഡ്കാസ്റ്റി'ൽ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. അസ്‌ട്രോണമർ എന്ന കമ്പനിയിലെ ഹ്യൂമൻ റിസോഴ്‌സ് എക്‌സിക്യൂട്ടീവായിരുന്ന കബോട്ടും സിഇഒ ആൻഡി ബൈറണും സംഗീതനിശ ആസ്വദിക്കുന്നതിനിടയിൽ ക്യാമറ കണ്ണുകളിൽ കുടുങ്ങുകയായിരുന്നു. ബൈറൺ അയാളുടെ വിവാഹബന്ധത്തെ കുറിച്ച് തന്നോട് കളവാണ് പറഞ്ഞിരുന്നതെന്നും ഇപ്പോൾ അയാളുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ഓപ്ര വിൻഫ്രേയോട് അവർ തുറന്നു പറഞ്ഞിരിക്കുന്നത്.

അദ്ദേഹം പങ്കാളിയുമായി വേർപിരിയാനുള്ള നടപടികളിലായിരുന്നെന്നാണ് താൻ വിശ്വസിച്ചിരുന്നത്. താനും വിവാഹമോചന നടപടികളിലൂടെ കടന്നുപോകുന്നതിനാൽ സമാന സാഹചര്യങ്ങളിലൂടെയുള്ള രണ്ട് മനുഷ്യരാണല്ലോ എന്നാണ് കരുതിയിരുന്നതെന്നും കാബോട്ട് പോഡ്കാസ്റ്റിൽ മനസ് തുറന്നു. പരിപാടിക്കിടെ ക്യാമറയിൽപ്പെട്ട ഇരുവരെയും കുറിച്ച് കോൾഡ് പ്ലേ ഗായകനായ ക്രിസ് മാർട്ടിൻ കമന്റ് ചെയ്തിരുന്നു. ഒന്നുകിൽ ഇരുവരും നാണംകുണുങ്ങികളാണ് അല്ലെങ്കിൽ ഇവർക്കിടയിൽ അഫയറാണെന്നായിരുന്നു ആ പ്രസ്താവന.

ദൃശ്യങ്ങൾക്കൊപ്പം ഈ വാക്കുകൾ കൂടിയായതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണമായിരുന്നു കബോട്ട് നേരിട്ടത്. ഈ സംഭവത്തിന് ശേഷമാണ് 53കാരിയായ കബോട്ട്, ബൈറൺ താനുമായുള്ള ബന്ധത്തിൽ സത്യസന്ധനല്ലെന്ന് മനസിലാക്കിയത്. കഴിഞ്ഞ വർഷം തന്നെ അയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്നും കബോട്ട് പറയുന്നു. തന്നെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മനസിലാക്കാൻ വൈകിയെന്നും കബോട്ട് തുറന്നുപറഞ്ഞു.

സത്യസന്ധത, വിശ്വാസ്യത എന്നിവയുടെ വലിയൊരു അഭാവം അവിടെ ഉണ്ടായിരുന്നു. എന്റെ മുന്നിൽ അവതരിപ്പിക്കപ്പെട്ട ആളായിരുന്നില്ല യഥാർത്ഥത്തിൽ അയാൾ. കള്ളം പറയുക എന്നത് എന്നെ സംബന്ധിച്ച് ക്ഷമിക്കാൻ കഴിയാത്ത കാര്യമാണ്. എന്നോട് പാലിക്കേണ്ട സത്യസന്ധത പാലിക്കാൻ അയാൾക്ക് കഴിയാതെ പോയെന്നും കബോട്ട് പറഞ്ഞു. ബൈറൺ യഥാർത്ഥത്തിൽ പങ്കാളിയുമായി അകൽച്ചയിലായിരുന്നില്ലേ എന്ന ഓപ്രയുടെ ചോദ്യത്തിന്, അയാളെ കുറിച്ച് കൂടുതൽ സംസാരിക്കാൻ താത്പര്യമില്ലെന്നും അയാൾ തന്നോട് പറഞ്ഞതെല്ലാം അസത്യമായിരുന്നെന്നും കബോട്ട് ആവർത്തിച്ചു.

കിസ് സ്‌കാം വിവാദത്തിന് പിന്നാലെ കബോട്ടിന് ജോലി നഷ്ടമായിരുന്നു. പോഡ്കാസ്റ്റിൽ തന്റെ കഷ്ടകാലത്തെ ആഘോഷമാക്കി ലാഭം കൊയ്ത ടെക്‌നോളജി കമ്പനികൾക്കെതിരെ രൂക്ഷമായ വിമർശനവും അവർ ഉന്നയിക്കുന്നുണ്ട്.

Content Highlights: Kristin Cabot, the woman at the center of the viral Coldplay “kiss cam” controversy, has accused her former boss Andy Byron of lying about his marital status

To advertise here,contact us