വാഷിങ്ടൺ: യുഎസ് ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ചെങ്കടലിൽ വിന്യസിച്ച യുഎസ് വിമാനവാഹിനിക്കപ്പലിന് തീപിടിച്ചു. തീപിടുത്തത്തിൽ രണ്ട് നാവികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല. യുഎസ്എസ് ജെറാൾഡ് ഫോഡ് എന്ന കപ്പലിലെ പ്രധാന ലോൺട്രി ഏരിയയിൽ നിന്നാണ് തീപിടുത്തമുണ്ടായത്. സംഭവത്തിന് യുദ്ധവുമായി ബന്ധമില്ലെന്ന് യുഎസ് സേന വ്യക്തമാക്കിയിട്ടുണ്ട്. കപ്പലിന്റെ പ്രൊപ്പൽഷൻ പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും യുഎസ് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ തീ നിയന്ത്രണവിധേയമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലുതും യുഎസിന്റെ ഏറ്റവും പുതിയതുമായ കപ്പലാണ് യുഎസ്എസ് ജെറാൾഡ് ഫോഡ്. ഫോഡും അതിന്റെ മൂന്ന് അകമ്പടി കപ്പലുകളും കഴിഞ്ഞാഴ്ചയാണ് സൂയസ് കനാൽ കടന്ന് ചെങ്കടിലിലെത്തിയത്. യുഎസ് -ഇസ്രയേൽ സംയുക്ത ഓപ്പറേഷൻ എപ്പിക്ക് ഫ്യൂറിയിൽ പങ്കെടുക്കാനാണ് കപ്പൽ ചെങ്കടലിലെത്തിയത്.
അതിനിടയിൽ ഹോർമുസ് കടലിടുക്ക് കടക്കാൻ കപ്പലുകൾക്ക് സുരക്ഷയൊരുക്കുമെന്ന പ്രഖ്യാപനത്തിൽ നിന്നും യുഎസ് പിൻവാങ്ങി. കടലിടുക്കിലൂടെ എണ്ണ ടാങ്കറുകൾക്ക് അകമ്പടി നൽകാൻ നാവിക സേന സജ്ജമല്ലെന്ന് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു.
Content Highlights: A fire broke out aboard the USS Gerald R. Ford while it was operating in the Red Sea, injuring two sailors