തെഹ്‌റാൻ: ഇസ്രയേൽ സൈന്യത്തിന്റെ കമ്മ്യൂണിക്കേഷൻസ് കോംപ്ലക്‌സ് തകർത്തതായി ഇറാന്റെ അവകാശവാദം. ഇറാന്റെ സായുധസേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്(ഐആർജിസി) ആണ് ഇക്കാര്യം അറിയിച്ചത്.
ഇസ്രയേലിലെ ബീർഷെബയിൽ സ്ഥിതിചെയ്യുന്ന കോംപ്ലക്‌സിന് നേരേയാണ് ആക്രമണമുണ്ടായതെന്നാണ് ഇറാനിലെ തസ്‌നീം ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട്. തകർന്ന കെട്ടിടത്തിന്റെ ചിത്രവും തസ്‌നീം ന്യൂസ് ഏജൻസി പുറത്തുവിട്ടിട്ടുണ്ട്.
ഇസ്രയേൽ പ്രതിരോധസേനയുടെ C4I (കമാൻഡ്, കൺട്രോൾ, കമ്മ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ, ഇന്റലിജൻസ്) പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് ബീർഷെബയിലെ കോംപ്ലക്‌സ്. ഇതിന് പുറമേ മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള വിവിധ ഐടി കമ്പനികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
അതേസമയം ഇറാനിലെ ആശുപത്രികള്‍ക്ക് നേരെ ഇസ്രയേല്‍-യുഎസ് ആക്രമണം നടന്നതായും റിപ്പോർട്ടുണ്ട്. ഇറാന്റെ ഒന്‍പത് ആശുപത്രികള്‍ തകര്‍ന്നു. ഇറാന്‍ പാര്‍ലമെന്റ് ഹെല്‍ത്ത് കമ്മീഷന്‍ അംഗം ഫാത്തിമ മുഹമ്മദ് ബെയ്ഗിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമിക്കപ്പെട്ടതില്‍ അഞ്ച് ആശുപത്രികള്‍ തലസ്ഥാനമായ തെഹ്റാനിലും നാലെണ്ണം മറ്റ് നഗരങ്ങളിലുമാണ്. രോഗികളെ പൂര്‍ണമായും മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ഇറാനിലെ ഇസ്ഫഹാൻ ആണവകേന്ദ്രത്തിന് സമീപത്തായി വൻ സ്‌ഫോടനങ്ങൾ ഉണ്ടായതായി അൽ ജസീറ റിപ്പോർട്ട്‌ചെയ്തു. മധ്യഇറാനിലെ പ്രധാന നഗരമായ ഇസ്ഫഹാനിലാണ് ഇറാനിലെ പ്രധാന ആണവകേന്ദ്രങ്ങളിലൊന്ന് സ്ഥിതിചെയ്യുന്നത്. ഇറാന്റെ വ്യോമതാവളവും ഇവിടെയുണ്ട്.
Content Highlight : Iran’s Islamic Revolutionary Guard Corps says it has destroyed an Israeli military communications complex in Beersheba.