തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ അശാന്തി പടര്‍ത്തി ഇസ്രയേല്‍-അമേരിക്ക, ഇറാന്‍ യുദ്ധം തുടരുകയാണ്. എന്നാല്‍ ഈ യുദ്ധത്തിന്റെ ഗുണം അമേരിക്കയ്ക്ക് അല്ലെന്നും മറിച്ച് ഇസ്രയേലിനും പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനുമാണെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇറാനുമായുള്ള യുദ്ധം ട്രംപിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായോ ലക്ഷ്യങ്ങളുമായോ ഒത്തു ചേരുന്നതല്ലെന്നുമാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയ്ക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു വിദഗ്ദരുടെ അഭിപ്രായം. ഇസ്രയേലിന്റെ സമ്മര്‍ദത്തോടെ ഒരിക്കല്‍ കൂടി അമേരിക്ക തുടങ്ങിയ യുദ്ധമാണിതെന്ന് വാഷിങ്ടണിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പോളിസിയിലെ മുതിര്‍ന്ന ഗവേഷക നെഗര്‍ മൊര്‍തസവി പ്രതികരിച്ചു.
'അമേരിക്ക തുടങ്ങിയ മറ്റൊരു ഇസ്രയേല്‍ യുദ്ധമാണിത്. രണ്ട് പതിറ്റാണ്ടുകളായി ഇറാനെ ആക്രമിക്കാന്‍ അമേരിക്കയെ ഇസ്രയേല്‍ നിര്‍ബന്ധിക്കുകയാണ്. ഒടുവില്‍ അത് സംഭവിച്ചു', മൊര്‍തസവി പറഞ്ഞു. ഇറാനുമായി യുദ്ധം ചെയ്യാന്‍ അമേരിക്കന്‍ പൊതുജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് ജനപ്രതിനിധി സഭയിലെ വനിതാ അംഗമായ റാഷിദ ത്‌ലൈബ് പറഞ്ഞു. ഇനി യുദ്ധങ്ങള്‍ വേണ്ടെന്ന് ഉറക്കെ പറയുന്ന ബഹുഭൂരിപക്ഷം അമേരിക്കക്കാരെയും അവഗണിച്ച് കൊണ്ടാണ് ട്രംപ് പ്രവര്‍ത്തിക്കുന്നതെന്ന് ത്‌ലൈബ് പറഞ്ഞു.
അതേസമയം ഇറാനില്‍ ശക്തമായ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലക്ഷ്യം വെച്ചിരിക്കുന്ന എല്ലാ ടാര്‍ഗറ്റുകളും ആക്രമിക്കുകയും ഇറാനിലെ നിലവിലെ ഭരണകൂടത്തെ പൂര്‍ണമായി തകര്‍ക്കുകയും ചെയ്യുമെന്നും ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിന് പിന്നാലെ ഇറാന്റെ ഭരണകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ സുരക്ഷാ സമിതിയിലെ അംഗമായിരുന്ന അല്‍റേസ അരാഫിയെ ലീഡര്‍ഷിപ്പ് കൗണ്‍സലിലേക്ക് നിയമിച്ചിരിക്കുകയാണ്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗോലം-ഹുസൈന്‍ മുഹ്സേനി എജേയ് എന്നിവരാണ് മൂന്നംഗ കൗണ്‍സിലിലെ മറ്റ് പ്രതിനിധികള്‍.
Content Highlights: Experts says benefits of Israel US Iran conflict for Israel