തെഹ്‌റാൻ: ഇറാനിലെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ഫാർസിലെ ലാമേർഡ് നഗരത്തിലുള്ള ജിംനേഷ്യത്തിൽ നടന്ന യുഎസ് -ഇസ്രയേൽ ആക്രമണത്തിൽ 15ലേറെ പേർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. ഇന്ന് രാവിലെയാണ് ഇവിടെ ആക്രമണം നടന്നതെന്ന് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളടക്കം കളിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തുകൊണ്ടിരിക്കേയാണ് ആക്രമണം ഉണ്ടായത്.
അതിനിടയിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചുവെന്ന് വൈസ് ഹൗസ് വക്താവ് കരോലിൻ ലീവീറ്റ് എക്‌സിലൂടെ അറിയിച്ചു. ദേശീയ സുരക്ഷാ സംഘത്തിനൊപ്പം യുഎസ് പ്രസിഡന്റ് സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട്. ഇറാൻ സായുധസേന ശക്തമായ ആക്രമണങ്ങൾ തുടരുകയാണെന്നാണ് ഐആർജിസിയുടെ ഖദം അൽ അൻബിയ ആസ്ഥാനത്ത് നിന്നുള്ള വക്താവ് പ്രതികരിച്ചിരിക്കുന്നത്.
ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അഗ്രാച്ചി യുഎൻ സെക്രട്ടറി ജനറലിനും യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രസിഡന്റ് കത്തയച്ചു. ഇറാൻ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി അതിക്രമം പൂർണമായും അവസാനിക്കുന്നത് വരെ ആക്രമണങ്ങൾ തുടരും, യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 2ന്റെ വ്യക്തമായ ലംഘനമാണ് യുഎസും ഇസ്രയേലും ചേർന്ന് നടത്തുന്ന വ്യോമാക്രമണം എന്നതടക്കമാണ് കത്തിൽ പറയുന്നത്.
Content Highlights: More than 15 people killed in US - Israel strike in Iranian Gymnasium