വാഷിംഗ്‌ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസയിലെ വെടിനിർത്തൽ, ഇറാൻ ആണവ ചർച്ചകൾ തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ട്രംപ് രണ്ടാമതും അധികാരമേറ്റെടുത്ത ഇരുവരും തമ്മിൽ നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്.
മൂന്ന് മണിക്കൂറോളമാണ് ഇരു നേതാക്കളും തമ്മിൽ സംസാരിച്ചത്. ഗാസയിൽ നടപ്പിലാക്കപ്പെട്ട വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം പൂർത്തിയായിരുന്നു. വെസ്റ്റ് ബാങ്കിന് മേൽ ഇസ്രായേൽ നിയന്ത്രണം കടുപ്പിക്കുകയാണ്. ഈ സഹചര്യത്തില്‍ കൂടിയായിരുന്നു കൂടിക്കാഴ്ച. ഗാസയിലെ പുനർനിർമാണങ്ങൾ ആരംഭിക്കുന്നതിന് മുൻപായി ഹമാസ് ആയുധം താഴെവെക്കണമെന്ന് നെതന്യാഹു വീണ്ടും ആവശ്യപ്പെട്ടു.
നെതന്യാഹുവുമായുള്ള ചർച്ചകൾ മികച്ചതായിരുന്നു എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞത്. ഇറാനുമായുള്ള ആണവചർച്ചകൾ തുടരണമെന്നും ട്രംപ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. ഒരു കരാറിൽ എത്താനാണ് ശ്രമമെന്നും അങ്ങനെ ഉണ്ടായില്ലെങ്കിൽ ഫലം എന്തായിരിക്കും എന്ന് കണ്ടറിയേണ്ടിവരും എന്നും ട്രംപ് പറഞ്ഞു. ട്രംപിനെ കാണുന്നതിന് മുൻപായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും നെതന്യാഹു കണ്ടിരുന്നു. ചർച്ചകൾ വിജയകരമെന്നാണ് ഇരുപക്ഷവും അവകാശപ്പെടുന്നത്.
ഇറാൻ-യുഎസ് ആണവ ചർച്ചകളുടെ ആദ്യ ഘട്ടം അവസാനിച്ചതിന് പിന്നാലെയായിരുന്നു യുഎസ്-ഇസ്രായേൽ ചർച്ചകൾ നടന്നത്. ഫെബ്രുവരി ആറിന് ഒമാനിൽ വെച്ചാണ് ഇറാന്‍- യുഎസ് ചർച്ചകൾ നടന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ചർച്ചകൾ നടത്തിയത്.
Content Highlights: US President Donald Trump meets Israeli Prime Minister Benjamin Netanyahu to discuss the Gaza ceasefire and Iran’s nuclear program amid rising Middle East tensions.