യുഎസില്‍ കുടിയേറ്റ പരിശോധനയ്ക്കിടെ 37കാരനെ വെടിവെച്ച് കൊന്നു; വ്യാപക പ്രതിഷേധം

പ്രതിഷേധിച്ചപ്പോള്‍ സ്വയരക്ഷയ്ക്ക് വെടിവെച്ചതെന്നായിരുന്നു സുരക്ഷാ സേനയുടെ ന്യായീകരണം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മിനിയാപൊളിസില്‍ ഫെഡറല്‍ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് വീണ്ടും ഒരാള്‍ മരിച്ചു. 37കാരനായ അലക്‌സ് ജെ പ്രെറ്റിയാണ് കൊല്ലപ്പെട്ടത്. കുടിയേറ്റ പരിശോധനക്കിടെയായിരുന്നു സംഭവം. പ്രതിഷേധിച്ചപ്പോള്‍ സ്വയരക്ഷയ്ക്ക് വെടിവെച്ചതെന്നായിരുന്നു സുരക്ഷാ സേനയുടെ ന്യായീകരണം. ഒരു മാസത്തിനിടെയിലെ രണ്ടാമത്തെ കൊലപാതകമാണിത്.

കുടിയേറ്റത്തിനെതിരായ നടപടിയുടെ ഭാഗമായി മിനിയാപൊളിസ് നഗരത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി സുരക്ഷാ സേന വ്യാപകമായ പരിശോധന ആരംഭിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. അലക്‌സിനെ വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ കൈവശമുള്ള തോക്ക് പിടിച്ചുവാങ്ങിയ ശേഷമാണ് പലതവണ വെടിവെച്ചതെന്നാണ് ആരോപണം. ഈ സംഭവത്തോടെ മിനിയാപൊളിസില്‍ വീണ്ടും പ്രതിഷേധം ശക്തമായി. പ്രതിഷേധക്കാര്‍ വ്യാപകമായി റോഡുകള്‍ ഉപരോധിച്ചു.

കഴിഞ്ഞയാഴ്ച വെനസ്വേല സ്വദേശിയായ യുവാവും സമാനമായ രീതിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടപടിയുടെ ഭാഗമായാണ് പരിശോധനയെന്നാണ് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നത്. വൈറ്റ് ഹൗസുമായി സംസാരിച്ചതായും ജനങ്ങളുടെ ജീവനെടുക്കുന്ന ഇത്തരം കുടിയേറ്റ പരിശോധനാ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ടതായും ഗവര്‍ണര്‍ ടിം വാല്‍സ് എക്സ് കുറിപ്പിലൂടെ വ്യക്തമാക്കി.

Content Highlights: A man was shot dead by a federal officer in Minneapolis, USA

To advertise here,contact us