ടെഹ്റാൻ: ഇറാനും അമേരിക്കയുമായി സംഘര്‍ഷം നിലനില്‍ക്കെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ അമേരിക്ക ലക്ഷ്യം വെച്ചാല്‍ യുദ്ധത്തില്‍ അവസാനിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഖമനയിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന അഭൂഹങ്ങള്‍ക്കിടെയാണ് ഇറാന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയത്. ഖമനയിക്കെതിരെയുള്ള ഏതൊരു ആക്രമണവും യുദ്ധപ്രഖ്യാപനമായിരിക്കുമെന്ന് മസൂദ് പെസെഷ്‌കിയാന്‍ എക്സ്സിൽ കുറിച്ചു. ഇറാനിലെ ഇപ്പോഴത്തെ ഭരണവിരുദ്ധ പ്രക്ഷോപങ്ങൾക്ക് കാരണം അമേരിക്കയാണെന്നും പെസെഷ്‌കിയാന്‍ കുറ്റപ്പെടുത്തി.
ഇറാനിലെ ജനങ്ങളുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകളും പരിമിതികളും ഉണ്ടെങ്കിൽ, അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് അമേരിക്കൻ സർക്കാരും സഖ്യകക്ഷികളും നടത്തുന്ന ഉപരോധങ്ങളാണെന്ന് പെസെഷ്കിയൻ പറഞ്ഞു. വിലക്കയറ്റത്തിനെതിരേ സമാധാനപൂർവം നടന്നിരുന്ന പ്രക്ഷോഭത്തെ ട്രംപ് ആളിക്കത്തിച്ചെന്നാണ് ഇറാൻ്റെ ആരോപണം.
നിലവില്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ഉള്‍പ്പെടെയുള്ളവര്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഇറാനില്‍ രാഷ്ട്രീയ പ്രക്ഷോഭം നടക്കുകയാണ്. റിയാലിന്റെ തകര്‍ച്ചയും നാണ്യപ്പെരുപ്പവും മൂലമാണ് ഇറാനില്‍ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം തണുപ്പിക്കാനായി രാജ്യത്ത് ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. അതേസമയം, പ്രതിഷേധക്കാർക്ക് പൂർണ്ണ പിന്തുണ നൽകി കൊണ്ട് അമേരിക്കയും മറുഭാഗത്തുണ്ട്.
Content Highlights: Iranian President Masoud Pezeshkian has warned that any attempt by the United States to target Supreme Leader Ayatollah Ali Khamenei would result in war