ഇസ്ലാമാബാദ്: പാകിസ്താനില പെഷവാറിൽ നടന്ന ചാവേർ ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റിട്ടുണ്ട്. അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്താണ് സ്‌ഫോടനം നടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അജ്ഞാതരായ തോക്കുധാരികളും ചാവേറുകളുമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാദേശിക പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.
അർധസൈനിക ആസ്ഥാനത്തിന്റെ പ്രവേശന കവാടത്തിൽ ഒരു ചാവേറും മറ്റൊരാൾ കോമ്പൗണ്ടിനുള്ളിലാണ് പൊട്ടിത്തെറിച്ചതെന്നും സീനിയർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. സൈനിക ആസ്ഥാനത്തിനുള്ളിൽ ഭീകരരുണ്ടെന്നാണ് നിഗമനം. ഇതേതുടർന്ന് പാക് സേനയിലെയും പൊലീസിലെയും ഉദ്യോഗസ്ഥർ പ്രദേശം വളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനവാസ മേഖലിലാണ് അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനം. ഇതിന് സമീപത്ത് തന്നെയാണ് സൈനിക കന്റോൺമെന്റും സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് കടക്കാനുള്ള റോഡുകളെല്ലാം അടച്ചിരിക്കുകയാണ്.
ആക്രമണത്തിന് പിന്നാലെ പല ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം കേട്ടുവെന്നാണ് വിവരം. ഈവർഷമാദ്യം ക്വറ്റയിലെ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് നടന്ന കാർ ബോംബ് സ്‌ഫോടനത്തിൽ പത്തുപേർ കൊല്ലപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ സെപ്തംബർ മൂന്നിന് ബലൂചിസ്ഥാൻ നാഷണൽ പാർട്ടി അനുകൂലികളുടെ റാലിയിലും ചാവേർ ആക്രമണം നടന്നിരുന്നു. 11പേരാണ് അന്ന് കൊല്ലപ്പെട്ടത്.Content Highlights: Three killed in suicide bomb attack in Pak Paramilitary headquarters