ഇസ്ലാമാബാദ്: 1947ലെ വിഭജനത്തിന് പിന്നാലെ പാകിസ്താന്റെ ഭാഗമായ സിന്ധ് പ്രവിശ്യ ഇന്ത്യയുടെ ഭാഗമായി തീരുമെന്ന ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് പാക് വിദേശകാര്യ മന്ത്രാലയം. രാജ്‌നാഥ് സിങിന്റെ പ്രസ്താവന വ്യാമോഹവും അപകടകരമായ വിധത്തിലുള്ള തിരുത്തൽവാദവുമാണെന്നുമാണ് പാകിസ്താൻ പ്രതികരിച്ചിരിക്കുന്നത്. ഹിന്ദുത്വ മനോഭാവം സ്ഥാപിക്കപ്പെട്ട യാഥാർഥ്യങ്ങളെ വെല്ലുവിളിക്കുന്നെന്നും അന്താരാഷ്ട്ര നിയമങ്ങൾ, അംഗീകൃത അതിർത്തികൾ, രാഷ്ട്രങ്ങളുടെ പരമാധികാരം എന്നിവയുടെ ശക്തമായ ലംഘനമാണിതെന്നും പാകിസ്താൻ അവകാശപ്പെടുന്നുണ്ട്.
സംഘർഷ സാധ്യത ഉണ്ടാക്കുന്ന ഇത്തരം പ്രസ്താവനകളിൽ നിന്നും ഇന്ത്യൻ നേതാക്കൾ ഒഴിഞ്ഞുനിൽക്കണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടു. കൂടാതെ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് സ്വന്തം ജനതയെ സംരക്ഷിക്കാനാണെന്നും പ്രത്യേകിച്ച് ദുർബലരായ ന്യൂനപക്ഷങ്ങളെയാണെന്നും പ്രസ്താവനയിൽ പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പറയുന്നു.
'സിന്ധ് പ്രദേശങ്ങൾ ഇന്ന് ഇന്ത്യയുടേതല്ലായിരിക്കാം പക്ഷേ അതിർത്തികൾ മാറും ഈ പ്രദേശം സ്വന്തം നാടായ ഇന്ത്യയുടെ ഭാഗമാകും' എന്നാണ് കഴിഞ്ഞദിവസം രാജ്‌നാഥ് സിങ് പറഞ്ഞത്. സിന്ധി ഹിന്ദുക്കൾ, പ്രത്യേകിച്ച് എൽ കെ അദ്വാനിയുടെ തലമുറയിലുള്ളവർ ഇന്നും ഇന്ത്യയിൽ നിന്നും സിന്ധ് പ്രദേശം വിഭജിക്കപ്പെട്ടുവെന്ന് അംഗീകരിക്കാൻ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിന്ധിൽ മാത്രമല്ല ഇന്ത്യയിലുടനീളമുള്ളവർ സിന്ധു നദിയെ പുണ്യ നദിയായാണ് കണക്കാക്കുന്നത്. നിരവധി മുസ്ലിം മത വിശ്വാസികളും മക്കയിലെ സംസം ജലം പോലെ പുണ്യമായാണ് സിന്ധുനദീ ജലത്തെ കാണുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞിരുന്നു.Content Highlights: Pakistan's reply to Rajnath Singh's remark on Sindh Province