ഇസ്ലാമാബാദ്: വ്യാജ വാർത്തകളും അവകാശവാദങ്ങളും മുൻനിർത്തി ഇന്ത്യൻ സേനയെക്കാൾ മികച്ചതാണ് തങ്ങളെന്ന് വരുത്തി തീർക്കാനുള്ള പാക് ശ്രമം വീണ്ടും പാളി. മെയ് മാസത്തിൽ നടന്ന ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ തങ്ങൾക്കാണ് മേൽക്കോയ്മ എന്ന് തെളിയിക്കാൻ ഇത്തവണ പാക് മാധ്യമമായ ജിയോ ടിവി നടത്തിയ ശ്രമമാണ് ഫ്രഞ്ച് നേവി തകർത്തത്. ഓപ്പറേഷൻ സിന്ദൂറിൽ ഫ്രാൻസ് നിര്‍മ്മിത റഫേൽ യുദ്ധ വിമാനം പാക് ആക്രമണത്തിൽ തകർന്നതായി ഫ്രഞ്ച് നേവി കമാൻഡർ സ്ഥിരീകരിച്ചു എന്നാണ് ജിയോ ടിവി അവരുടെ ലേഖനത്തിൽ പറഞ്ഞിരുന്നത്. ക്യാപ്റ്റൻ ജാക്വസ് ലോണയ് എന്ന സൈനികനെ ഉദ്ധരിച്ചായിരുന്നു ജിയോ ടിവിയുടെ ലേഖനം. ഇന്തോ - പെസ്ഫിക്ക് സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയതെന്നുവരെ പാക് മാധ്യമം വ്യാജ വാർത്തയില്‍ അവകാശപ്പെടുന്നുണ്ട്.
വ്യാജ പ്രചരണം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ തന്നെ വാർത്ത നിഷേധിച്ച് ഫ്രഞ്ച് നാവിക സേനയും രംഗത്തെത്തി. പാക് മാധ്യമത്തിൽ വന്ന വാർത്ത തെറ്റിദ്ധാരണാജനകമായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഇത്തരത്തിൽ ഒരു പ്രസ്താവനയും ഫ്രഞ്ച് സേനയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലെന്നും Marine nationale എന്ന എക്‌സ് പേജിലൂടെ ഫ്രഞ്ച് നേവി വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള ചോദ്യങ്ങൾ യുദ്ധവിമാനം തകർന്നെന്നോ ഇല്ലെന്നോ ഉള്ള ഒരു മറുപടിയും ക്യാപ്റ്റൻ നൽകിയിട്ടില്ല. ഇന്ത്യൻ റാഫേലിനെ ചൈനീസ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രവർത്തനരഹിതമാക്കാൻ കഴിഞ്ഞുവെന്ന തരത്തിലുള്ള ഒരു പ്രസ്താവനകളും നടത്താൻ ക്യാപ്റ്റൻ തുനിഞ്ഞിട്ടില്ലെന്നും പോസ്റ്റിൽ ഫ്രഞ്ച് നേവി വ്യക്തമാക്കി.
ലേഖനത്തിൽ പറഞ്ഞിരിക്കുന്നതിൽ നിന്നും വിഭിന്നമായി, ഫ്രഞ്ച് റാഫേൽ മറൈൻ എയർക്രാഫ്റ്റുകൾ നിലയുറപ്പിച്ചിരിക്കുന്ന നേവൽ സ്റ്റേഷന്റെ ഉത്തരവാദിത്തം മാത്രമാണ് നേവി ഉദ്യോഗസ്ഥനുള്ളതെന്നും അദ്ദേഹത്തിന്റെ പേര് ജാക്വസ് ലോണയ് എന്നല്ല മറിച്ച് യാൻ ലോണയ് എന്നാണെന്നും പേരു പോലും പാക് മാധ്യമം തെറ്റായാണ് നൽകിയിരിക്കുന്നതെന്നും ഫ്രഞ്ച് നേവി ചൂണ്ടിക്കാട്ടി.
Content Highlights: French Navy busts Pak lies on Operation Sindoor