ലൂവ്ര് മ്യൂസിയത്തിലെ മോഷണം; രണ്ടുപേര്‍ പിടിയില്‍

ഫ്രഞ്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

പാരീസ്: ഫ്രാന്‍സിലെ പാരീസിലുള്ള ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിലെ മോഷണക്കേസില്‍ രണ്ടുപേര്‍ പിടിയില്‍. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെയാണ് ഫ്രാന്‍സ് പൊലീസ് പിടികൂടിയത്. ഫ്രഞ്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലെ പാരീസിയനിലെ റിപ്പോര്‍ട്ട് അനുസരിച്ച് പാരീസിലെ പ്രാന്തപ്രദേശമായ സീന്‍-സെന്റ്-ഡെനിസില്‍ നിന്നുള്ളവരാണ് ഇരുവരും.

ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ നിന്നാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. രണ്ടാമത്തെയാളെ അധികം വൈകാതെ പാരീസ് മേഖലയിൽ വെച്ച് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച പകലാണ് ലോകത്തെയാകെ ഞെട്ടിച്ച് മോഷണം നടന്നത്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മ്യൂസിയത്തില്‍ നിന്ന് 88 മില്യണ്‍ വിലമതിക്കുന്ന വസ്തുക്കളാണ് കൊള്ളയടിക്കപ്പെട്ടത്.

ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെയും ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണശേഖരത്തില്‍ നിന്നുള്ള ഒന്‍പത് വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. ലൂവ്രിലാണ് മൊണാലിസയുടെ ചിത്രം അടക്കം സൂക്ഷിച്ചിരിക്കുന്നത്.ജനല്‍ തകര്‍ത്താണ് അപ്പോളോ ഗാലറിയിലേക്ക് മോഷ്ടാക്കള്‍ കടന്നത്. കെട്ടിടത്തിന് പുറത്ത് നിര്‍ത്തിയിട്ട ട്രക്കില്‍ ഘടിപ്പിച്ച ഗുഡ് ലിഫ്റ്റി (ഏണി)ലൂടെയാണ് പ്രതികള്‍ അകത്ത് കടന്നതെന്ന് വ്യക്തമായിരുന്നു.

അകത്ത് കടന്ന മോഷ്ടാക്കള്‍ ആഭരണങ്ങളുമായി ഏഴു മിനിറ്റിനുള്ളിലാണ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. എന്തൊക്കെ നഷ്ടപ്പെട്ടു എന്നതിന്റെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സാംസ്‌കാരികമായി വലിയ പ്രാധാന്യമുള്ള വിലമതിക്കാനാവാത്ത സാമഗ്രികളാണ് നഷ്ടമായതെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ പ്രതികരിച്ചിട്ടുണ്ട്.

Content Highlights: 2 Suspects Arrested Week After Priceless Jewels Stolen From Louvre Museum

To advertise here,contact us