അമേരിക്കയില്‍ ഷട്ട് ഡൗണ്‍ തുടരും, ലക്ഷക്കണക്കിന് ഗവണ്‍മെന്‍റ് ജീവനക്കാര്‍ക്ക് ശമ്പളം വൈകും

ഇത് പതിനൊന്നാം തവണയാണ് ബില്‍ സെനറ്റില്‍ അവതരിപ്പിക്കുന്നതും പരാജയപ്പെടുന്നതും

വാഷിങ്ടണ്‍: അമേരിക്കയില്‍ നിലവില്‍ വന്ന ഷട്ട് ഡൗണ്‍ തുടരും. സെനറ്റില്‍ ധനബില്‍ പാസാക്കാനാകാതെ വന്നതോടെയാണ് ഷട്ട് ഡൗണ്‍ തുടരുന്നത്. ഇത് പതിനൊന്നാം തവണയാണ് ബില്‍ സെനറ്റില്‍ അവതരിപ്പിക്കുന്നതും പരാജയപ്പെടുന്നതും. ഇതോടെ ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ധനാനുമതി ബില്‍ 43-നെതിരെ 50-നാണ് പരാജയപ്പെട്ടത്. ബില്‍ പാസാക്കാന്‍ വേണ്ടത് 60 വോട്ടുകളാണ്.

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് പണം നല്‍കില്ലെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയം ഡെമോക്രാറ്റുകള്‍ ചെറുത്തതോടെയാണ് ധനബില്‍ പാസാക്കാനാകാതെ പോയത്. ഷട്ട് ഡൗണിനെ തുടര്‍ന്ന് അമേരിക്കയില്‍ പ്രതിസന്ധി രൂക്ഷമാണ്.

ഷട്ട്ഡൗണ്‍ കൂടുതല്‍ പിരിച്ചുവിടലുകള്‍ക്ക് കാരണമാകുമെന്ന് ട്രംപ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് യുഎസ് ഫെഡറല്‍ ജഡ്ജി കഴിഞ്ഞ ദിവസം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഒക്ടോബര്‍ ഒന്നിനായിരുന്നു അമേരിക്കയില്‍ അടച്ചുപൂട്ടല്‍ നടപ്പാക്കിക്കൊണ്ട് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കിയത്. അടച്ചുപൂട്ടലിന് ശേഷം അത്യാവശ്യ സര്‍വീസുകള്‍ മാത്രമാണ് നടക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.1981 ന് ശേഷം അമേരിക്കയില്‍ നിലവില്‍ വന്ന പതിനഞ്ചാം ഷട്ട്ഡൗണ്‍ ആണിത്.

2018-19 ഷട്ട്ഡൗണില്‍ 35 ദിവസത്തെ ഭരണസ്തംഭനമുണ്ടായിരുന്നു. ഫെഡറല്‍ സര്‍ക്കാരിന്റെ 12 വാര്‍ഷിക അപ്രോപ്രിയേഷന്‍ ബില്ലുകളാണ് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ടിംഗ് ഉറപ്പാക്കുന്നത്. ഇവ കോണ്‍ഗ്രസില്‍ പാസാകാതെയോ പാസാക്കിയ ബില്ലില്‍ പ്രസിഡന്റ് ഒപ്പിടാതെയോ വന്നാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ തടസ്സപ്പെടും.

നിലവില്‍ ആരോഗ്യ മേഖലയില്‍ നല്‍കി വരുന്ന ധനസഹായം സംബന്ധിച്ചാണ് ഡെമോക്രാറ്റിക്- റിപ്പബ്ലിക് പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നത്. ഇതില്‍ ഒബാമ കെയറിന് നല്‍കുന്ന സബ്സിഡിയാണ് ട്രംപ് അടക്കമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരെ ചൊടിപ്പിച്ചത്. ഇത് ഈ നിലയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ സബ്സിഡി നിലനിര്‍ത്തണമെന്നാണ് ഡെമോക്രാറ്റ്സിന്റെ വാദം. ഈ നിലയില്‍ അല്ലെങ്കില്‍ സഹകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ ചര്‍ച്ച തുടര്‍ന്നാലും സബ്സിഡി ഒഴിവാക്കിക്കൊണ്ട് ഒരു തീരുമാനത്തോട് സഹകരിക്കാന്‍ ഡെമോക്രാറ്റ്സ് തയ്യാറാകാനുള്ള സാധ്യത വിരളമാണ്.

Content Highlights: US government shutdown to continue

To advertise here,contact us