പാക് സൈനിക മേധാവി പ്രിയപ്പെട്ട ഫീൽഡ് മാർഷൽ എന്ന് ട്രംപ്;ഇന്ത്യയുമായുള്ള സംഘർഷം അവസാനിപ്പിച്ചത് ട്രംപെന്ന് പാക്

ട്രംപ് സമാധാനത്തിന്റെ പുരുഷനാണെന്ന് പറഞ്ഞ ശരീഫ് ട്രംപിന്റെ സമാധാന നൊബേല്‍ വേണമെന്ന അവകാശവാദത്തെ ന്യായീകരിച്ചു

കെയ്‌റോ: ഇന്ത്യയുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ്. ഒരു ആണവായുധ സംഘര്‍ഷമാണ് ട്രംപ് തടഞ്ഞതെന്നും ഷെഹ്ബാസ് ശരീഫ് പറഞ്ഞു. ഈജിപ്തില്‍ നടക്കുന്ന ഗാസ സമാധാന ഉടമ്പടിയിലായിരുന്നു പരാമര്‍ശം. ട്രംപ് സമാധാനത്തിന്റെ പുരുഷനാണെന്ന് പറഞ്ഞ ശരീഫ് ട്രംപിന്റെ സമാധാന നൊബേല്‍ വേണമെന്ന അവകാശവാദത്തെ ന്യായീകരിച്ചു.

പ്രസംഗിക്കുന്നതിനിടയില്‍ ട്രംപ് തന്നെയായിരുന്നു ഷെഹ്ബാസ് ശരീഫിനെ സംസാരിക്കുന്നതിന് ക്ഷണിച്ചത്. തന്റെ പ്രസംഗത്തിനിടെ 'നിങ്ങള്‍ എന്തെങ്കിലും സംസാരിക്കാനുണ്ടോ', 'കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞത് പറയൂ' എന്ന് ട്രംപ് നിര്‍ബന്ധിക്കുകയായിരുന്നു. പിന്നാലെ അഞ്ച് മിനുറ്റ് ശെരീഫ് സംസാരിക്കുകയായിരുന്നു.

'ഈ ലോകത്തെ സമാധാനത്തോടെയും സമൃദ്ധിയോടെയും ജീവിക്കാന്‍ പറ്റുന്ന സ്ഥലമാക്കി മാറ്റാന്‍ ഈ മാസം മുഴുവന്‍ അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും വെടിനിര്‍ത്തലിനും ട്രംപ് കാണിച്ച അസാധാരണ ശ്രമങ്ങള്‍ക്ക് പാകിസ്താന്‍ അദ്ദേഹത്തെ സമാധാന നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തിരുന്നു.

ശെരീഫിനെയും പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ അസീം മുനിറിനെയും ട്രംപ് പുകഴ്ത്തി. 'പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍' എന്നായിരുന്നു ട്രംപ് സൈനിക മേധാവിയെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ട്രംപ് പ്രശംസിച്ചു. 'എന്റെ വളരെ അടുത്ത സുഹൃത്ത് ഭരിക്കുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ. അദ്ദേഹം നല്ലകാര്യമാണ് ചെയ്യുന്നത്. പാകിസ്താനും ഇന്ത്യയും വളരെ മനോഹരമായി ഒത്തൊരുമയോടെ ജീവിക്കുമെന്ന് ഞാന്‍ കരുതുന്നു', ട്രംപ് പറഞ്ഞു.

Content Highlights: Trump calls Pak army chief Asim Munir his ‘favourite Field Marshal’ during Gaza peace summit

To advertise here,contact us