സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അൾത്താരയിൽ മൂത്രമൊഴിച്ച് യുവാവ്; സംഭവത്തില്‍ താന്‍ നടുങ്ങി പോയെന്ന് മാര്‍പാപ്പ

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചാരം നേടുന്നുണ്ട്

വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന നടക്കുന്നതിനിടെ അള്‍ത്താരയില്‍ മൂത്രമൊഴിച്ച് യുവാവ്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തിയ ഇയാള്‍ അതി വിചിത്രമായാണ് പെരുമാറിയത്. അള്‍ത്താരയിലേക്ക് കയറിയ യുവാവ് അവിടെവെച്ച് പാന്റഴിക്കുകയും മൂത്രമൊഴിക്കുകയും ചെയ്തതോടെ കുര്‍ബാന കൂടാനെത്തിയവര്‍ പകച്ചുപോയി. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെത്തി യുവാവിനെ മയത്തില്‍ പറഞ്ഞ് ബസിലിക്കയുടെ പുറത്തെത്തിക്കുകയും ചെയ്തു. എന്നാല്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതായോ മറ്റോ വിവരങ്ങളില്ല. അതേസമയം സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചാരം നേടുന്നുണ്ട്.

കത്തോലിക്ക വിശ്വാസികള്‍ വളരെ ആരോധനയോടെ സംരക്ഷിക്കുന്ന ദേവാലയമാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്ക. അതിനാല്‍ യുവാവിന്റെ പ്രവര്‍ത്തി മനപൂര്‍വമാണെന്നും വിശുദ്ധ കുര്‍ബാന അലങ്കോലപ്പെടുത്താന്‍ ആരോ ശ്രമിച്ചതാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ പലരും പ്രതികരിച്ചു. സംഭവത്തില്‍ താന്‍ നടുങ്ങി പോയി എന്നായിരുന്നു മാര്‍പ്പാപ്പയുടെ പ്രതികരണം.

പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്ന ദേവാലയമാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്ക. വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്ക് മുകളിലാണ് കുമ്പസാരത്തിന്റെ അള്‍ത്താരയുള്ളത്. ഇവിടെയാണ് യുവാവ് മൂത്രമൊഴിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലും ഇത്തരത്തില്‍ ഒരാള്‍ അള്‍ത്താരയില്‍ കയറി മെഴുകുതിരികള്‍ നശിപ്പിച്ചിരുന്നു.

Content Highlight; Man detained after urinating on main altar inside St. Peter’s Basilica

To advertise here,contact us