വാഷിംഗ്ടൺ: അമേരിക്കൻ ദിനപത്രമായ ന്യൂ യോർക്ക് ടൈംസിനെതിരെ പതിനഞ്ച് ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് നൽകി ഡോണൾഡ് ട്രംപ്. തനിക്കെതിരെ നിരന്തരം വ്യാജവാർത്തകൾ നൽകുന്നുവെന്നും ഡെമോക്രാറ്റിക്ക് പാർട്ടിയുടെ മുഖപത്രമായി പത്രം പ്രവർത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മാനനഷ്ടക്കേസ് നൽകിയത്. ന്യൂ യോർക്ക് ടൈംസിനെ ഏറ്റവും മോശവും അധഃപതിച്ചതുമായ പത്രമെന്ന് വിമർശിച്ചുകൊണ്ടാണ് ട്രംപ് മാനനഷ്ടക്കേസ് നൽകിയത്.
മാനനഷ്ടക്കേസ് നൽകിയതിൽ വളരെ അഭിമാനം തോന്നുന്നുവെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചത്. തനിക്കെതിരെ നടന്നത് ഏറ്റവും വലിയ ഒറ്റതിരിഞ്ഞ, നിയമവിരുദ്ധമായ ക്യാമ്പയിനാണ്. ജനങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റായ തന്നെക്കുറിച്ച്, തന്റെ കുടുംബത്തെക്കുറിച്ചും ബിസിനസുകളെക്കുറിച്ചും നിരന്തരം കള്ളപ്രചാരങ്ങൾ നടത്തുകയാണ് ന്യൂ യോർക്ക് ടൈംസ് ചെയ്തത് എന്നും ഇത്രയും കാലം അവരെ വ്യാപകമായി നുണ പ്രചരിപ്പിക്കാൻ അഴിച്ചുവിട്ടിരിക്കുകയായിരുന്നു എന്നും ട്രംപ് പറഞ്ഞു.
പ്രസിഡന്റ് ആയി തിരിച്ചെത്തിയതിന് ശേഷം മാധ്യമസ്ഥാപനങ്ങളെ ട്രംപ് നിരന്തരം ലക്‌ഷ്യം വെച്ചിരുന്നു. വാൾട്ട് ഡിസ്‌നി കമ്പനിയുടെ എബിസിഐയുഎം ട്രംപ് ഇത്തരത്തിൽ മനനഷ്ടക്കേസിൽ കുരുക്കുകയുണ്ടായി. തനിക്കെതിരായ പണ്ടത്തെ കോടതി വ്യവഹാരങ്ങൾ ഉയർത്തിക്കാട്ടി അപമാനിക്കാൻ ശ്രമിച്ചു എന്ന കേസിലാണ് എബിസിക്ക് ട്രംപിന് വഴങ്ങേണ്ടി വന്നത്.