വാഷിങ്ടണ്‍: റഷ്യയുമായുള്ള വ്യാപാരബന്ധത്തിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന തീരുവ യുദ്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎസ് അംബാസിഡര്‍ നിക്കി ഹേലി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലുള്ള തീരുവ യുദ്ധം ഫലം കാണില്ലെന്നും ഇന്ത്യ-യുഎസ് ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നും നിക്കി ഹേലി മുന്നറിയിപ്പ് നല്‍കി. ആഗോളശക്തിയാകാന്‍ തയ്യാറെടുക്കുന്ന ചൈനയെ നിയന്ത്രിക്കാന്‍ ഇന്ത്യയുമായി ബന്ധം പുനഃസ്ഥാപിക്കാൻ ഹേലി നിര്‍ദേശിച്ചു. ചൈനയെ പോലെ ഇന്ത്യയെ ഒരു ശത്രുവാണെന്ന് കരുതരുത്, ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ച ലോകത്തിലെ രണ്ട് വലിയ രാജ്യങ്ങള്‍ തമ്മിലുള്ള വിള്ളലിന് കാരണമാകില്ല, നിക്കി ഹേലി കൂട്ടിച്ചര്‍ത്തു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യ-യുഎസ് ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചിരുന്നു. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിനു പിന്നാലെ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് 25 ശതമാനം അധിക തീരുവ ചുമത്തുമെന്നും യുഎസ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ- പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ യുഎസിന്റെ പങ്ക് അംഗീകരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതും ട്രംപിനെ ചൊടിപ്പിച്ചിരുന്നു. യുഎസിന്റെ നിര്‍ണായക വിതരണ ശൃംഖലകള്‍നിന്ന് ചൈനയെ അകറ്റാന്‍ ഇന്ത്യ അനിവാര്യമാണെന്ന് ഹേലി അഭിപ്രായപ്പെട്ടു. ചൈനയെ മറികടക്കുക, ശക്തിയിലൂടെ സമാധാനം കൈവരിക്കുക തുടങ്ങിയ ട്രംപിന്റെ വിദേശനയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് യുഎസ്-ഇന്ത്യ ബന്ധം പുനഃസ്ഥാപിക്കുന്നത് നിര്‍ണായകമാണെന്നും നിക്കി ഹേലി പറഞ്ഞു.
Content Highlight; India-US relations on the verge of collapse, Nikki Haley warns Trump