'കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍'; മേയര്‍ സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനിയെ അധിക്ഷേപിച്ച് ട്രംപ്

മംദാനിയെ പിന്തുണയ്ക്കുന്ന നേതാക്കളെയും ട്രംപ് രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയറാകാനുള്ള ഡമോക്രാറ്റുകളുടെ പ്രൈമറിയിൽ വിജയിച്ച ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനിയെ അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍' എന്നാണ് മംദാനിയെ ട്രംപ് വിളിച്ചത്. മംദാനിയെ പിന്തുണയ്ക്കുന്ന നേതാക്കളെയും ട്രംപ് രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു.

'ഒടുവില്‍ അത് സംഭവിച്ചു. ഡെമോക്രാറ്റുകള്‍ പരിധി ലംഘിച്ചു. നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍ പദവിയിലേക്ക് അടുക്കുകയാണ്. നേരത്തെ നമുക്ക് പുരോഗമന ഇടതുപക്ഷക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് കുറച്ച് പരിഹാസ്യമാണ്', ഡോണള്‍ഡ് ട്രംപ് കുറിച്ചു. അദ്ദേഹത്തെ കാണാന്‍ ഭയാനകവും ശബ്ദം പരുക്കവുമാണ്. ബുദ്ധിമാനല്ല. മണ്ടന്മാരെല്ലാം അവനെ പിന്തുണയ്ക്കുന്നു. മഹാനായ പലസ്തീന്‍ സെനറ്റര്‍ ചക്ക് ഷൂമർ അവനെ വണങ്ങുന്നു. ഇത് ഇത് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ വലിയ നിമിഷമാണ്' എന്നും ട്രംപ് പറഞ്ഞു.

മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ന്യൂയോര്‍ക്കിന്റെ ആദ്യത്തെ മുസ്ലിം മേയറായിരിക്കും മംദാനി. ഇന്ത്യന്‍ അമേരിക്കന്‍ ചലച്ചിത്ര പ്രവർത്തക മീരാ നായരുടെയും ഉഗാണ്ടന്‍ മാര്‍ക്‌സിസ്റ്റ് സ്‌കോളര്‍ മഹമൂദ് മംദാനിയുടെ മകനുമായ 33 കാരന്‍ മംദാനി ബോർ ഓഫ് ക്യൂൻസിനെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയാണ്. പലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്രയേലിനെ വംശഹത്യയെന്ന പേരില്‍ വിമര്‍ശിച്ചതും ഉള്‍പ്പെടെ മംദാനി സ്വീകരിച്ച നിലപാടുകളാണ് ട്രംപിനെ അലോസരപ്പെടുത്തുന്നത്. ന്യൂയോര്‍ക്ക് നിവാസികളുടെ വാടക മരവിപ്പിച്ചതുള്‍പ്പെടെ സൗജന്യ ബസ് യാത്രാ സൗകര്യം, ആഗോള ശിശുക്ഷേമം അടക്കം മംദാനിയുടെ നയങ്ങള്‍ ഇതിനകം ശ്രദ്ധനേടിയിരുന്നു.

Content Highlights: Trump On New York's Indian-Origin Mayor Candidate

To advertise here,contact us